നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യ മോചിതമായി!! സാമ്പത്തിക വളർച്ചയിൽ ലോകബാങ്ക്
ദില്ലി: മോദി സർക്കാരിന് ആശ്വാസ വാർത്തയുമായി ലോകബാങ്ക്. നോട്ട് നിരോധനത്തിന്റെയും ചരക്കുസേവന നികുതിയുടേയും ആഘാതത്തിൽ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോചിതമായെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. 2018ലെ സാമ്പത്തിക വളർച്ച 7.3 ശതമാനത്തിലെത്തിയെന്നും 2019ല്‍ ഇത് 7.5 ശതമാനത്തിലെത്തുമെന്നും ലോകബാങ്ക് പറയുന്നു.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ മോചനം ദക്ഷിണേഷ്യയെ പെട്ടെന്ന് വളരുന്ന മേഖലയാക്കി മാറ്റുമെന്നും ഇത് പൗരസ്ത്യ രാജ്യങ്ങളും പസഫിക്കുമായുള്ള അന്തരം കുറയ്ക്കുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ആറ് മാസം കൂടുമ്പോൾ ലോകബാങ്ക് തയ്യാറാക്കുന്ന സൗത്ത് ഏഷ്യ ഇക്കണോമിക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമര്‍ശിക്കുന്നത്. ഞായറാഴ്ചയാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ഇത് ദക്ഷിണേഷ്യയുടെ വളർച്ച 2018ല്‍ 6.9 ശതമാനത്തിലെത്തിക്കുമെന്നും 2019ല്‍ 7.1 ശതമാനത്തിലെത്തിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഉണ്ടായ വ്യതിയാനം ദക്ഷിണേഷ്യയുടെ ലീഡ് നഷ്ടപ്പെടുന്നതിലെത്തിച്ചു. എന്നാല്‍ ഇന്ത്യ തിരിച്ചുവരികയാണ്. ദക്ഷിണേഷ്യയുടെ മുഖ്യ സാമ്പത്തിക വിദഗ്ദൻ മാർട്ടിൻ രാമയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ തൊഴിലവസരങ്ങൾ ഉത്കണ്ഠയ്ക്ക് വകനൽകുന്നതാണ്. ഇന്ത്യയിൽ ആവശ്യമായ തോതിൽ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. ഇന്ത്യയ്ക്ക് ജോലി നിരക്ക് കൃത്യമായി പാലിക്കപ്പെടണമെങ്കിൽ പ്രതിവർഷം 8.1 മില്യൺ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കേണ്ടത്. തൊഴില്‍ വിപണിയിൽ നിന്ന് സ്ത്രീകള്‍ വ്യാപകമായി വിട്ടുപോകുന്നതോടെ ഇത് ഗണ്യമയായി കുറയുകയാണെന്നും റിപ്പോർട്ട് പറയുന്നു.
2017ൽ 6.7 ശതമാനത്തിലെത്തും ഇന്ത്യയുടെ വളർച്ചയെന്നാണ് നേരത്തെ ലോകബാങ്ക് പ്രവചിച്ചിരുന്നത്. 2018ൽ ഇത് 7.3 ശതമാനമാകുമെന്നും 2019ലും 2020ലും ഇത് 7.5 ശതമാനത്തിലെത്തുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യന്‍ നയങ്ങളുടെ കാഴ്ചപ്പാട്, ആഭ്യന്തര തലത്തിലുള്ള താല്‍പ്പര്യം, ആഭ്യന്തര ഉപഭോഗം എന്നീ ഘടകങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുന്നതെന്നും രാമ പറയുന്നു. 2016ലെ നോട്ടുനിരോധനവും 2017ലെ ചരക്കുസേവന നികുതിയുമാണ് ഇന്ത്യയെ സാമ്പത്തിക വളർച്ചയിൽ നിന്ന് പിന്നോട്ടടിച്ചത്. ഇരു സാമ്പത്തിക പരിഷ്കാരങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കിയെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണുള്ളത്. നിക്ഷേപം, കയറ്റുമതി എന്നീ രംഗങ്ങളിലാണ് നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായത്. എന്നാൽ ഈ ഘട്ടം അവസാനിച്ചു, ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.