സൊമാറ്റോയെ ഹാക്കര്‍മാർ വിഴുങ്ങി!പുറത്തായത് 170 കോടി ആളുകളുടെ വിവരങ്ങൾ,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങൾ!!
ഉപയോക്താക്കളുടെ ഇമെയിൽ അഡ്രസുകൾ, ഹാഷ്ട് പാസ് വേർഡ് എന്നിവയും ഹാക്ക് ചെയ്തിട്ടുണ്ട്
വാഷിംഗ്ടൺ: ലോകം സൈബർ ആക്രമണത്തിന്‍റെ ഭീതിയിലായിരിക്കെ യുഎസ് കമ്പനിയുടെ 170 കോടി ആളുകളുടെ വിവരങ്ങൾ ഹാക്ക് ചെയ്തു. റസ്റ്റോറന്‍റ് സെർച്ച് വെബ്ബ്സൈറ്റായ സൊമാറ്റോ വ്യാഴാഴ്ചയാണ് തങ്ങള്‍ക്ക് സുരക്ഷാ വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചത്. ഭക്ഷ്യ കമ്പനിയുടെ ഡാറ്റാ ബേസിൽ സൂക്ഷിച്ചിരുന്ന ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കിംഗിന് ഇരയായിട്ടുള്ളത്. ഇമെയിൽ അഡ്രസുകൾ, ഹാഷ്ട് പാസ് വേർഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
എന്‍ക്ലേ എന്ന പേരിലുള്ള ഉപയോക്താവാണ് വിവരങ്ങൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതെന്ന് ഹാക്കേഴ്സ് റീഡ് എന്ന വെബ്ബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. രജിസ്റ്റർ ചെയ്ത 170 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബ് എന്ന കമ്പനിയ്ക്ക് വിൽക്കാനിരിക്കെയാണ് ഹാക്കിംഗ് നടന്നിട്ടുള്ളത്. ഹാക്കിംഗ് നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി ഹാക്കർ റീഡ‍് വെബ്ബ്സൈറ്റ് ചില വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിയായതോ മറ്റ് പേയ്മെന്‍റ് സംബന്ധിയായതോ ആയ വിവരങ്ങൾ ഹാക്കർമാർ കൈവശപ്പെടുത്തിയതായി വിവരമില്ല. ഇത്തരം വിവരങ്ങൾ സൊമാറ്റോ ഹാക്ക് ചെയ്ത ഡാറ്റകള്‍ക്കൊപ്പമല്ല സൂക്ഷിച്ചിരുന്നതെന്നും പ്രത്യേകം സുരക്ഷയുള്ള പിസിഐ ഡാറ്റാ സെക്യൂരിറ്റിയിലാണ് സൂക്ഷിച്ചിരുന്നതെന്നുമാണ് കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾ വെബ്ബ്സൈറ്റിൽ നിന്നും ആപ്പിൽ നിന്നും ലോഗൗട്ട് ചെയ്യാന്‍ സൊമാറ്റോ ആവശ്യപ്പെട്ടിട്ടുണ്ട്. പാസ് വേർഡ് റീ സെറ്റ് ചെയ്യുന്നത് സൊമാറ്റോ അക്കൗണ്ടിനേയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ ക്രെഡിറ്റ് കാർഡ‍് ഉൾപ്പെടെയുള്ള പേയ്മെന്‍റ് വിവരങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി ഉപയോക്താക്കള്‍ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഹാക്കിംഗിനെത്തുടർന്ന് പഴുതടയ്ക്കാനുള്ള എല്ലാ നടപടികളും കമ്പനികളും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞതായും കമ്പനി വ്യക്തമാക്കി.