നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയകാന്ത്, ഈ മാസം രണ്ടിനായിരുന്നു ആശുപത്രി വിട്ടത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെട്ടുന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബർ 24 നാണ് വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രമേലതയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയും അവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പലവിധ അസുഖങ്ങള്‍കൊണ്ട് കുറച്ചുനാളായി ബുദ്ധിമുട്ടുന്ന വ്യക്തിയാണ് വിജയകാന്ത്. കരള്‍ സംബന്ധമായ രോഗം വിജയകാന്തിനുണ്ട്. ഇതിനിടെ കൊവിഡ് ബാധിച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
2005ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം കുറച്ചു ചിത്രങ്ങളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മകൻ ഷണ്മുഖ പാണ്ഡ്യന്റെ ചിത്രത്തിലാണ്. വിജയകാന്ത് അവസാനമായി നായകനായ വിരുദഗിരി പ്രദര്‍ശനത്തിന് എത്തിയത് 2010ലാണ്. മൂന്ന് തവണ തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011-16 കാലയളവില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
Recommended Video