ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു: 60 വയസുകാരന് അറസ്റ്റില്‍
ചെന്നൈ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി മുന്‍ അധ്യക്ഷനും കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഇന്ന് ചെന്നൈയില്‍ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിട്ട സാഹചര്യവും സമീപകാലത്ത് ഇരുപാര്‍ട്ടികള്‍ക്കും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസവും കണക്കിലെടുത്ത് അണ്ണാ ഡിഎംകെയുമായുള്ള സഖ്യം തുടരണമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകളും അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്നേക്കും.
ഷായ്ക്ക് തമിഴ്നാട്ടില്‍ വലിയ സ്വീകരണമാണ് പാര്‍ട്ട് പ്രവര്‍ത്തകര്‍ ഒരുക്കിയത്. അതേസമയം തന്നെ മറുവശത്ത് ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതിഷേധം അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിയുന്നത് വരെ എത്തിയിരിക്കുകയാണ്.
റോഡ് ഷോ നടത്തുന്നതിനിടെ
ചെന്നൈ വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നതെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ അമിത് ഷായെ ലക്ഷ്യം വെച്ച് പ്ലക്കാര്‍ഡ് എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല.
പൊലീസ് സ്റ്റേഷനിലേക്ക്
പ്ലക്കാര്‍ഡ് എറിഞ്ഞയാളെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടികള്‍ക്കായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നംഗനല്ലൂരിൽ നിന്നുള്ള ദുരൈരാജ് എന്ന 60 വയസുകാരനാണ് അമിത് ഷായ്ക്കെതിരെ പ്ലക്കാര്‍ഡ് എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.
'ഗോ ബാക്ക് അമിത് ഷാ'
അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ 'ഗോ ബാക്ക് അമിത് ഷാ' (#GoBackAmitShah) ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. പിന്നീട് ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി.
തമിഴ്നാട് സ്വാഗതം ചെയ്യുന്നു
ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായിട്ടായിരുന്നു (#TNwelcomeschanakya) സംഘപരിവാര്‍ അനുകൂലികളുടെ എതിര് പ്രചാരണം. അണ്ണാ ഡിഎംകെയെ അമിത് ഷാ ഡിഎംകെ എന്ന പേരിലേക്ക് മാറ്റാമെന്നും തമിഴ്നാട് പെരിയാറിന്റെ നാടാണ് എന്ന് തുടങ്ങിയ ട്വീറ്റുകളും അമിത്ഷായുടെ വരവില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന് വന്നിട്ടുണ്ട്.
സ്വീകരണം
അതേസമയം, ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. എംജിആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ വിവിധ സർക്കാർ പരിപാടികളും അമിത് ഷായുടെ സന്ദർശന പട്ടികയിലുണ്ട്.
Recommended Video
സന്ദര്‍ശനം
ഡിഎംകെയില്‍ നിന്ന് സ്റ്റാലിനുമായി അകന്ന് നില്ക്കുന്ന എംകെ അളഗിരി ചെന്നൈയിലെത്തി കണ്ടേക്കും. സ്റ്റാലിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എന്‍ഡിഎയില്‍ ചേരാനാണ് തീരുമാനം. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണം ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെയോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.