ബെയ്‌റൂട്ട് സ്ഫോടനത്തിന് പിറകെ ഭീതിയിൽ ചെന്നൈ, കെട്ടിക്കിടക്കുന്നത് കൂറ്റൻ സ്‌ഫോടക ശേഖരം!
ചെന്നൈ: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഞെട്ടിക്കുന്ന കൂറ്റന്‍ സ്‌ഫോടനങ്ങള്‍ക്ക് പിറകെ ആശങ്കയില്‍ ചെന്നൈ നഗരം. ബെയ്‌റൂട്ടില്‍ അമോണിയം നൈട്രേറ്റ് ശേഖരം പൊട്ടിത്തെറിച്ചാണ് വന്‍ അപകടം ഉണ്ടായത്. സമാനമായ സ്‌ഫോടക വസ്തുക്കളുടെ കൂറ്റന്‍ ശേഖരമാണ് ചെന്നൈയേയും ആശങ്കയിലാക്കിയിരിക്കുന്നത്. ചെന്നൈ തുറമുഖത്തിലാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം കെട്ടിക്കിടക്കുന്നത്. ഇത് ഏകദേശം 700 ടണ്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റംസ് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളാണ് തുറമുഖത്ത് കെട്ടിക്കിടന്ന് ആശങ്ക സൃഷ്ടിക്കുന്നത്.
5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015ല്‍ ശിവകാശിയില്‍ നിന്നുളളവരില്‍ നിന്നാണ് ഈ സ്‌ഫോടക വസ്തുക്കള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ശ്രീ അമ്മന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം വെടിക്കോപ്പ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഇറക്കുമതി നടത്തിയ വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. എന്നാല്‍ ഇവ അന്ന് മുതല്‍ തുറമുഖത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ബെയ്‌റൂട്ട് തുറമുഖത്ത് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. നാലായിരത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങളായി സൂക്ഷിച്ച് വെച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ബെയ്‌റൂട്ടിനെ ചോരക്കളമാക്കി മാറ്റിയത്. ഈ സാഹചര്യത്തിലാണ് ചെന്നൈയെ കുറിച്ച് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. ഇനി സ്‌ഫോടക വസ്തുക്കള്‍ അതേ സ്ഥലത്ത് സൂക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് തുറമുഖം അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
1.80 കോടി രൂപ വരുന്നതാണ് കെട്ടിക്കിടക്കുന്ന അമോണിയം നൈട്രേറ്റ്. ഇത് ദക്ഷിണ കൊറിയയില്‍ നിന്നും വളമെന്ന പേരിലായിരുന്നു ഇറക്കുമതി നടത്തിയത്. ചരക്ക് സുരക്ഷിതമാണെന്നും അപകടം ഇല്ലെന്നുമാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ചരക്ക് പൂര്‍ണമായും നീക്കം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇവ ഇ ലേലത്തിലൂടെ വില്‍പ്പന നടത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 697 ടണ്‍ അമോണിയം നൈട്രേററ് ആണ് ചെന്നൈ തുറമുഖത്തിലുളളത്.
രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്!
പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ
കൊവിഡിന് കൊറോണിൽ മരുന്ന്, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി
ചൈനീസ് കയ്യേറ്റത്തെക്കുറിച്ചുളള റിപ്പോർട്ട് അപ്രത്യക്ഷം, കേന്ദ്രത്തിനെതിരെ രാഹുലും കോൺഗ്രസും!