യോഗി ആദിത്യനാഥിന്‍റെ റാലിക്കിടെ കോയമ്പത്തൂരില്‍ സംഘര്‍ഷം: അപലപിച്ച് കമല്‍ഹാസന്‍
കോയമ്പത്തൂര്‍: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോയമ്പത്തൂരില്‍ നടത്തിയ റാലിക്കിടെ സംഘര്‍ഷം. കോയമ്പത്തൂരില്‍ നിന്നും ജനവിധി തേടുന്ന ബിജെപി മഹിളാ മോർച്ച മേധാവി വാനതി ശ്രീനിവാസന്‍റെ പ്രചരണത്തിനായി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
ബിജെപി റാലി തിരക്കേറിയ ഷോപ്പിംഗ് ഏരിയയായ ടൗൺഹാൾ ഭാഗത്തൂടെ കടന്നുപോവുന്നതിനിടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടക്കാരുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. ബൈക്ക് റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രദേശത്ത് ഉണ്ടായിരുന്നവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റായില്‍ പങ്കെടുത്തവരുടെ ഭാഗത്ത് നിന്നും കടകളിലേക്ക് കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഉടന്‍ തന്നെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ ഉണ്ടായില്ല. യോഗിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളും കർശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സമയം സംഭവത്തെ അപലപിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രംഗത്ത് എത്തി. വാനതി ശ്രീനിവാസന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിലര്‍ കാച്ചി (എൻടികെ) സ്ഥാനാർത്ഥി അബ്ദുൾ വഹാബ് കോയമ്പത്തൂർ കളക്ടർക്ക് പരാതി നല്‍കുകയും ചെയ്തു.