ചെന്നൈ സില്‍ക്ക്‌സിലെ തീപിടുത്തം: നാല് നിലകള്‍ ഇടിഞ്ഞുവീണു,പുക ശമിക്കുന്നില്ല.
ചെന്നെ: തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്‌സിലെ നാലു നിലകള്‍ ഇടിഞ്ഞുവീണു. പുക ഇപ്പോഴും ശമിച്ചിട്ടില്ല. പുക പടരുന്നതു കാരണം നഗരത്തില്‍ ഗതാകതക്കുരുക്ക് തുടരുകയാണ്. ഇതു വരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹൈഡ്രോലിക് ലിഫ്റ്റിന്റെ സഹായത്തോടെ 12 പേരെ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷപെടുത്തി.
ഇന്നു രാവിലെ മൂന്നു മണിക്കാണ് ഏഴുനിലക്കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണത്. ഇതേത്തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം ആയിട്ടുണ്ട്. മന്ത്രി ആര്‍ ബി ഉദയകുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ചെന്നൈയിലെ പനഗല്‍ പാര്‍ക്കിലുള്ള ചെന്നൈ സില്‍ക്ക്‌സ് ഷോറൂമിലാണ് ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ തീപിടിച്ച് പുക പടര്‍ന്നതോടെ ഫയര്‍ ഫോഴ്‌സ് ഉദേ്യോഗസ്ഥര്‍ക്ക് ഷോറൂമിനുള്ളിലേയ്ക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷോറൂമിന്‍റെ ഏഴാം നിലയിലെ ക്യാന്‍റീനിലുണ്ടായിരുന്നവരെ ഫയർഫോഴ്സ് ജീവനക്കാരാണ് രക്ഷിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.