അച്ഛന്റെ ചെലവില്‍ എംപിയായവര്‍ക്ക് എന്ത് പാര്‍ട്ടി പ്രവര്‍ത്തനം, കാര്‍ത്തിക്കെതിരെ കോണ്‍ഗ്രസില്‍ പോര്!!
ചെന്നൈ: കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്ക് ശേഷം കടുത്ത പോര്. ഇത്തവണ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് നേരെയാണ് പോര്. നേരത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് സമിതിയില്‍ മാറ്റങ്ങള്‍ വരുത്തിയ നടപടിയെ കാര്‍ത്തി വിമര്‍ശിച്ചിരുന്നു. ജംബോ കമ്മിറ്റികള്‍ ജംബോ കമ്മിറ്റി യാതൊരു ഉപകാരവും ഇല്ലാത്തതാണെന്ന് കാര്‍ത്തി പറഞ്ഞു. ഒരാള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും കാര്‍ത്തി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെസി വേണുഗോപാലിനെയും ഈ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് 32 വൈസ് പ്രസിഡന്റുമാരെയും, 57 ജനറല്‍ സെക്രട്ടറിമാരെയും അടക്കമാണ് നിയമിച്ചത്. കാര്‍ത്തിയും അദ്ദേഹത്തിന്റെ പിതാവും അംഗമായ ചില കമ്മിറ്റികള്‍ കൂടി അടങ്ങുന്നവയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. അതേസമയം കാര്‍ത്തിക്കെതിരെ തുറന്നടിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അച്ഛന്റെ സ്വാധീനം കൊണ്ട് പാര്‍ലമെന്റില്‍ എത്തിയ ഒരു നേതാവിന് എങ്ങനെയാണ് കഠിനാധ്വാനത്തിലൂടെ ഒരു സംസ്ഥാന നേതാവിന് പദവി കിട്ടുന്നതെന്ന് അറിയാന്‍ പോകുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മഹേന്ദ്രന്റെ മറുപടി.
മഹേന്ദ്രന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിതനായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും, ദേശീയ സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നും മഹിള കോണ്‍ഗ്രസില്‍ നിന്നും ധാരാളം പേര്‍ സംസ്ഥാന ഘടകത്തിലെത്തി. അതൊന്നും അവരുടെ പിതാവിന്റെ മികവിലല്ല എത്തിയത്. ഇതൊന്നും സ്വന്തം പിതാവിന്റെ മികവില്‍ എംപിയായവര്‍ക്ക് മനസ്സിലാവാന്‍ പോകുന്നില്ലെന്നും മഹേന്ദ്രന്‍ തുറന്നടിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തി ഡിഎംകെയ്ക്ക് കരുത്ത് പകരാനാണ് സോണിയാ ഗാന്ധി ഇത്തരമൊരു നീക്കമെടുത്തത്.
ചിദംബരത്തിന്റെ സ്വാധീനം തമിഴ്‌നാട് ഘടകത്തില്‍ പൂര്‍ണമായും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഡിഎംകെയ്ക്ക് ചിദംബരത്തെ പ്രോത്സാഹിപ്പിക്കാനും താല്‍പര്യമില്ല. കേസ് അടക്കമുള്ളത് കൊണ്ട് ഇത്തവണ ചിദംബരത്തിന്റെയും മകന്റെയും പ്രചാരണവും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടില്ല. അതേസമയം കോണ്‍ഗ്രസ് അവസാനം തമിഴ്‌നാട് ഭരിച്ചത് 1967ലാണ്. 50 വര്‍ഷത്തിലധികമായി കോണ്‍ഗ്രസിന് അധികാരമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ പദവികള്‍ നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്യാനാവില്ല. പാര്‍ട്ടിയോട് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് പദവി നല്‍കാന്‍ മാത്രമാണ് സാധിക്കുക. മറ്റേതെങ്കിലും പാര്‍ട്ടിയായിരുന്നെങ്കില്‍ അവര്‍ പുറത്തുപോകുമായിരുന്നുവെന്നും പുതുതായി നിയമിക്കപ്പെട്ട ഗോപണ്ണ പറഞ്ഞു.