രജനിയും കമലുമില്ല, ഒറ്റയ്ക്ക് സ്റ്റാലിന്‍, 200 സീറ്റ് പിടിക്കാനിറങ്ങി ഡിഎംകെ, 3 ശത്രുക്കള്‍!!
ചെന്നൈ: തമിഴകം പിടിക്കാന്‍ വമ്പന്‍ നീക്കങ്ങളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. നേരിട്ട് അടിത്തട്ടിലേക്കാണ് ഇറങ്ങുന്നത്. ഏറെ പ്രതീക്ഷ വെച്ചിരുന്നെങ്കിലും രജനീകാന്തും കമല്‍ ഹാസനും തന്റെ രാഷ്ട്രീയ ശത്രുക്കള്‍ എന്ന നയത്തിലാണ് സ്റ്റാലിന്‍. കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ശക്തമായി തന്നെ ഡിഎംകെ കൂടെ നിര്‍ത്തും. വന്‍ നീക്കങ്ങളാണ് മിഷന്‍ 200 പ്ലസ് എന്ന പദ്ധതിയിലൂടെ സ്റ്റാലിന്‍ നടപ്പാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിന്റെ മാസ്റ്റര്‍ പ്ലാന്‍ കൂടിയാണിത്.
സ്റ്റാലിന്റെ പ്രചാരണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റാണ് സ്റ്റാലിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് നേരത്തെ പ്രചാരണത്തിനിറങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരുന്നു. അതിനെ വെല്ലുന്ന സംഘടനാ മികവോടെ അണ്ണാഡിഎംകെയെ ഞെട്ടിക്കാനാണ് സ്റ്റാലിന്റെ നീക്കം. ജനുവരി ആദ്യവാരമാണ് പ്രചാരണം തുടങ്ങുന്നത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം ദളപതി പ്രഖ്യാപിച്ചത്. ഡിഎംകെ സ്റ്റാലിനെ സ്‌നേഹപൂര്‍വം വിളിക്കുന്ന പേരാണ് ദളപതി.
കണക്കുകളില്‍ മുന്നില്‍
സ്റ്റാലിന്റെ പ്രചാരണത്തിന് വലിയ സ്വാധീനം ഉണ്ടാക്കാനാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകളില്‍ വെറും ഒരു ശതമാനം വോട്ടുകള്‍ക്ക് താഴെയാണ് ഡിഎംകെ തോറ്റത്. ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ വലിയ നേട്ടം ഡിഎംകെയ്ക്ക് ലഭിക്കുമായിരുന്നു. അമിത ആത്മവിശ്വാസമാണ് ആ സമയത്തെ തോല്‍വിക്ക് കാരണമായത്. എംഎല്‍എയും മന്ത്രിയുമാകാനല്ല, കലൈജ്ഞറുടെ സ്വപ്നത്തെ അധികാരത്തിലേറ്റാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
117 സീറ്റല്ല
കേവല ഭൂരിപക്ഷമായ 117 സീറ്റിന് വേണ്ടിയാവരുത് ഡിഎംകെയുടെ മത്സരമെന്ന് സ്റ്റാലിന്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. 200 സീറ്റില്‍ കുറഞ്ഞതൊന്നും ഡിഎംകെ ലക്ഷ്യമിടുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയവും നീറ്റ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും ഉയര്‍ത്തി കാണിച്ചാണ് ഡിഎംകെയുടെ പ്രചാരണം നടക്കുക. അതേസമയം ബിജെപിക്കെതിരായ ഹിന്ദി വിരുദ്ധ സമരങ്ങള്‍ക്കും വലിയ പ്രചാരണം സ്റ്റാലിന്‍ നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് വിജയിച്ചിരുന്നു.
റിജക്ട് എഡിഎംകെ
പത്ത് വര്‍ഷത്തെ അണ്ണാഡിഎംകെ ഭരണത്തിലെ വീഴ്ച്ചകളാണ് പ്രധാന പ്രചാരണ വിഷയം. വി റിജക്ട് എഡിഎംകെ അഥവാ തമിഴ്‌നാട് അണ്ണാഡിഎംകെയെ ഒഴിവാക്കുന്നു എന്നാണ് പ്രചാരണ വിഷയം. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ അടക്കമുള്ള തമിഴ് വൈകാരിക വിഷയങ്ങളും ശക്തമായി സ്റ്റാലിന്‍ ഉന്നയിക്കുന്നുണ്ട്. ഇത്തവണ വലിയൊരു ടീം തന്നെ പല ജില്ലകള്‍ കേന്ദ്രീകരിച്ച് സ്റ്റാലിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. പളനിസാമിയുടെയും പനീര്‍സെല്‍വത്തിന്റെയും കോട്ടകളില്‍ വരെ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് തീരുമാനം.
ഭാവി തലമുറ കളത്തില്‍
സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ ഗംഭീര പ്രചാരണവുമായി നേരത്തെ രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കനിമൊഴിയും ഒപ്പമുണ്ട്. 75 ദിവസത്തെ ക്യാമ്പയിനാണ് ഇത്. കൊവിഡിനെ തുടര്‍ന്ന് വിര്‍ച്വല്‍ പ്രചാരണമായിരുന്നു സ്റ്റാലിന്‍ ആരംഭിച്ചത്. എന്നാല്‍ സ്റ്റാലിന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതോടെ പ്രചാരണം സ്‌ട്രോങ്ങാവും. അണ്ണാഡിഎംകെ ഇത്തവണ ത്രികോണ വെല്ലുവിളിയാണ് നേരിടുന്നത്. എംജിആര്‍ രാഷ്ട്രീയം എടുത്തണിഞ്ഞ് കമല്‍ഹാസനും രജനീകാന്തും സ്റ്റാലിനൊപ്പം പളനിസാമിക്ക് വെല്ലുവിളിയാണ്.
ഗ്രാമസഭകളും ഒപ്പം
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡിഎംകെയെ വന്‍ വിജയത്തിലെത്തിച്ചത് ഗ്രാമസഭകളാണ്. അതേ ഫോര്‍മുല ഇത്തവണയും ഉണ്ടാവും. 23 മുതല്‍ അടുത്ത മാസം പത്ത് വരെ 1600 ഗ്രാമസഭകള്‍ സംഘടിപ്പിക്കും. അണ്ണാഡിഎംകെയുടെ ഭരണത്തിലെ വീഴ്ച്ചകള്‍ പരമാവധി ഗ്രാമീണ മേഖലയിലേക്ക് എത്തിക്കാനാണ് സ്റ്റാലിന്റെ ശ്രമം. വിദ്യാഭ്യാസ-കാര്‍ഷിക മേഖലയില്‍ തമിഴ്‌നാട് വളരെ പിന്നോക്കം പോയത് പളനിസാമിക്ക് വലിയ വെല്ലുവിളിയാവും. ക്ഷേമ പദ്ധതികള്‍ നേട്ടമായില്ലെന്നതും സ്റ്റാലിന് പ്രചാരണത്തിനുള്ള വകയാവും.
രജനിയും കമലും ശത്രുക്കള്‍
രജനീകാന്തും കമല്‍ഹാസനും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്ന വാദത്തെ പൊളിക്കുകയാണ് സ്റ്റാലിന്‍. കോണ്‍ഗ്രസ് തന്നെയാണ് ഇത്തവണ പ്രബല ശക്തി. കഴിഞ്ഞ തവണ നല്‍കിയ അതേ സീറ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് നല്‍കും. അതേസമയം കമലും രജനിയും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായതാണെന്നും, ഡിഎംകെ അധികാരത്തില്‍ എത്തുന്നത് തടയാനാണ് ഇവര്‍ എത്തുന്നതെന്നും സ്റ്റാലിന്‍ പഞ്ഞു. പണം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കുമെങ്കില്‍, ഒരു കാര്യം നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. പണം വോട്ടിനായി നല്‍കിയിട്ടും അണ്ണാഡിഎംകെ തോറ്റിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം രജനിയും കമലും കൈകോര്‍ത്താലും ഡിഎംകെയ്ക്ക് യാതൊരു നഷ്ടവും വരില്ലെന്ന് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.