ചതുഷ്‌കോണ മത്സരത്തിന് തയ്യാറായി തമിഴകം
ചെന്നൈ: കേരളത്തിന്റെ ഇരട്ടിയോളം ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. വലിപ്പത്തില്‍ മാത്രമല്ല സീറ്റുകളുടെ സ്വഭാവത്തിലും മത്സരാര്‍ഥികളുടെ കാര്യത്തിലും എല്ലാമുണ്ട് ഈ വ്യത്യാസം. ഇടത് - വലത് പക്ഷങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് കേരളത്തിലെങ്കില്‍ ശരിക്കുമൊരു ചതുഷ്‌കോണ മത്സരമാണ് തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്നത്.
യു പി എ വിട്ട ഡി എം കെ കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള നീക്കുപോക്കിനുമില്ല എന്ന് വ്യക്തമാക്കിയതാണ് സംസ്ഥാനത്തെ പുതിയ ആശയക്കുഴപ്പത്തിന് കാരണം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ കണക്കിനാണ് കരുണാനിധിയുടെ മനസിലിരുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഗ്രൂപ്പുകളെ പിടിച്ച് ഒരു സഖ്യമുണ്ടാക്കാം.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം കിട്ടുന്ന പക്ഷത്തേക്ക് മെല്ലെ ചായുകയുമാകാം. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കുകയും ചെയ്യാം. വരും തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തിയേക്കും എന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് കരുണാനിധിയുടെ പ്ലാനുകള്‍ കുറച്ച് കൂടി ലളിതമാകുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാണ് ഡി എം കെ. മാറിയും മറിഞ്ഞും കളിച്ച് തന്നെയാണ് ഇത് നേടിയെടുത്തത്. ബി ജെ പി വന്നാലും കേന്ദ്രത്തില്‍ ഇരിപ്പിടം ഒപ്പിക്കാനുള്ള മെയ് വഴക്കമൊക്കെ ഡി എം കെയ്ക്കുണ്ട് എന്ന് സാരം.
22 ശതമാനം വോട്ടുകളാണ് ഡി എം കെയ്ക്കുള്ളത്. സംസ്ഥാനം ഭരിക്കുന്ന എ ഡി എം കെയ്ക്ക് 28 ശതമാനം വോട്ടുകളുണ്ട്. ഇവരും തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസോ ബി ജെ പിയോ ആയി കൂട്ടുകൂടാനിടയില്ല. സി പി എം, സി പി ഐ പാര്‍ട്ടികളൊക്കെയാവും ജയലളിതയുടെ കൂട്ടത്തിലുണ്ടാകുക. പിന്നെയുള്ളത് എം ഡി എം കെയാണ്. പത്ത് ശതമാനം വോട്ടുകളുള്ള വിജയകാന്തിന്റെ പാര്‍ട്ടിയെ ചാക്കിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രണ്ട് ശതമാനം വോട്ടുകളുള്ള വൈക്കോയ്‌ക്കൊപ്പം ബി ജെ പി രംഗത്തിറങ്ങിയാല്‍ ശരിക്കും ഒരു ചതുഷ്‌കോണ മത്സരമാണ് തമിഴ്‌നാടിനെ കാത്തിരിക്കുന്നത് എന്ന് ചുരുക്കം.