നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്നാട്ടില്‍ ശക്തമായ കാറ്റും മഴയും
ചെന്നൈ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ നിവാര്‍ തീരം തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. അടുത്ത ഒരു മണിക്കൂറോടെ കാറ്റ് പൂര്‍ണ്ണമായും തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കാറ്റിന്‍റെ തീവ്രത കുറഞ്ഞേക്കും. ചെന്നൈ ഉള്‍പ്പടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും കനത്ത കാറ്റും വീശുന്നുണ്ട്.
ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാത്രി 7 മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചു. ചുഴലിക്കാറ്റിനെ നേരുടന്നതിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്പരാക്കം തടാകത്തില്‍ നിന്നുള്ള ഒഴുക്ക് വര്‍ധിച്ചത് നഗരത്തെ പ്രളയ ഭീതിയിലാക്കിയിട്ടുണ്ട്. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം - കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമാകും സര്‍വീസ്.
ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. പുതുച്ചേരി മൂന്ന് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിടുണ്ട്. 1,200 ഓളം ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മറ്റ് 800 പേർ സ്റ്റാൻഡ്‌ബൈയിലും തയ്യാറാണ്. ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരത്തോളം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
#WATCH: Puducherry receives strong winds and heavy rainfall. As per IMD, the landfall process of #CycloneNivar is underway and thecentre of the cyclone will cross coast near Puducherry within next 2 hours with wind speed of 120-130 kmph gusting to 145 kmph. pic.twitter.com/1QxzzXVoJ5
— ANI (@ANI) November 25, 2020
Recommended Video