ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്
ചെന്നൈ: പതിറ്റാണ്ടുകളോളം തമിഴ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ ഇരു ദ്രുവങ്ങളിലായി നിന്നുകൊണ്ട് നിയന്ത്രിച്ച കെ ജയലളിതയും കരുണാനിധിയും ഇല്ലാതെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തമിഴ്നാട് നേരിടാന്‍ പോവുന്നത്. ജയലളിത ഇല്ലാതെ അണ്ണാ ഡിഎംകെയും കരുണാനിധിയില്ലാതെ ഡിഎംകെയും പോരിനിറങ്ങുമ്പോള്‍ ഇരുവരുടേയും 'താര പരിവേഷം' ആര് നികത്തുമെന്നാണ് ഏവരും ഉറ്റനോക്കുന്നത്.
ഡിഎംകെയെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്റ്റാലിനാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹം തന്നെയായിരിക്കുമെന്ന കാര്യം ഉറപ്പാണ്. മറുവശത്ത് അണ്ണാ ഡിഎംകെയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള വടംവലി എടപ്പാടി പളനി സ്വാമിക്കും പനീര്‍ ശെല്‍വത്തിനും ഇടയില്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. ഈ പോരാട്ടത്തിനിടയിലേക്കാണ് വികെ ശശികല കൂടി എത്തുന്നത്.
പരപ്പന അഗ്രഹാര ജയില്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന ജയലളിതയുടെ ഉറ്റ തോഴിയായിരുന്നു വികെ ശശികല 2021 ജനുവരി 27 ന് ജയില്‍ മോചിതരാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 10 കോടി രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ നീളും. ഈ പിഴ അടക്കാന്‍ ശശികല തയ്യാറായേക്കും.
നല്ല നടപ്പിന്റെ ആനുകൂല്യം
എന്നാല്‍ നല്ല നടപ്പിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ ശശികല പുറത്തിറങ്ങുമെന്നാണ് അവരുടെ അഭിഭാഷകനായ രാജ സെന്തൂര് പാണ്ഡ്യന് അഭിപ്രായപ്പെടുന്നത്. ജയില്‍ ചട്ടം അനുസരിച്ച് നല്ല നടപ്പുകാര്‍ക്ക് പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. ഈ മാസം അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂർത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അർഹതയുണ്ട്.
വിവരാവകാശ പ്രകാരം
ബെംഗളൂരുവിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ നരസിംഹ മൂർത്തി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കാണ് ജയില്‍ അധികൃതര്‍ ശശികലയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ വർഷം ഓഗസ്റ്റിൽ ശശികല മോചിതയാകുമെന്നു തമിഴ്നാട് ബിജെപി നേതാവ് ഡോ. അസീർവതം ആചാരി ട്വീറ്റ് ചെയ്തിരുന്നു.
തമിഴ് രാഷ്ട്രീയത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ് രാഷ്ട്രീയത്തിലേക്കാണ് ജയില്‍ മോചിതയാവുന്ന ശശികല വന്നിറങ്ങുന്നത്. ശശികലയുടെ മോചനം സംസ്ഥാനത്ത് പ്രധാന ചര്‍ച്ചാ വിഷയവും ആയി മാറിയിട്ടുണ്ട്. അണ്ണാ ഡിഎംകെയില്‍ കൂടുതല്‍ അസ്വാരസ്യങ്ങല്‍ ഉണ്ടാക്കി മറ്റൊരു പിളര്‍പ്പിന് വഴിയരൊക്കുമോ? അതോ നിലവിലെ നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കുമോയെന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്.
ജയലളിതയും
അഴിമതി നിരോധന നിയമപ്രകാരമാണ് ശശി കല ശിക്ഷിക്കപ്പെട്ടത് എന്നിതാനാല് നേരത്തേയുള്ള ജയിൽമോചനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അണ്ണാ ഡിഎംകെ. ജയലളിതയും സമാനമായ കേസില്‍ ശിക്ഷിപ്പെട്ടിരുന്നു എന്നതാണ് ഇതിന്റെ പിന്നിലെ കാരണം. 2017 ല്‍ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് ശശികല മരണപ്പെട്ടതോടെയാണ് ജയലളിത ജയില്‍ വാസത്തിില് നിന്ന് രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അണ്ണാ ഡിഎംകെയ്ക്ക് ആശങ്ക
ജയില്‍ മോചിതയാവുന്ന ശശികലയുടെ തുടര്‍ നീക്കങ്ങളില്‍ അണ്ണാ ഡിഎംകെയ്ക്ക് ആശങ്കയുണ്ട്. ആദായനികുതി വകുപ്പ് 2017 മുതൽ ശശികലയ്ക്കും കുടുംബത്തിനും എതിരായ നടപടികൾ സ്വീകരിച്ചു വരികയാണ്. ജയലളിതയുടെ നിയമപരമായ അവകാശികളായി യലളിതയുടെ അനന്തരവൻ ജെ.ദീപക്കിനെയും മരുമകൾ ജെ.ദീപയെയും മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും ജയലളിതയുടെ വസതി ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.
ബിജെപിയുമായുള്ള സഖ്യം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കനത്ത തിരിച്ചടി നേരിടേണ്ട് വന്നെങ്കിലും ബിജെപിയുമായുള്ള സഖ്യം ഇപ്പോഴും തുടരുകയാണ് അണ്ണാ ഡിഎംകെ. ശശികലയ്ക്കെതിരായുള്ള ആദായനികുതി വകുപ്പിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ സ്വാധീനം ഉപയോഗിച്ചുളള സര്‍ക്കാറിന്റെ ശ്രമമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പിളര്‍പ്പുണ്ടാക്കും
ശശികലയുടെ മോചനം ഭരണകക്ഷിയില്‍ പിളര്‍പ്പുണ്ടാക്കുമെന്നാണ് അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാക്കള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോഴേക്കും പലരും പാർട്ടിവിട്ട് എഎംഎംകെയിൽ കൈകോർക്കുമെന്നും ദിനകരനുമായി അടുപ്പമുള്ള ഒരു നേതാവ് പറഞ്ഞു.
അധികാര വടംവലികള്‍
ഇതിനൊപ്പം തന്നെ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളില്‍ അധികാര വടംവലികള്‍ ശക്തമാണ്. 2021ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തങ്ങളുടെ നേതാക്കളെ പ്രഖ്യാപിക്കുന്ന പോസ്റ്ററുകളുമായി പനീര്‍ ശെല്‍വത്തിന്റേയും എടപ്പാടി പളനിസ്വാമിയുടേയും അനുയായികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഒടുവില്‍ ഇരുനേതാക്കളും സംയുക്ത പ്രസ്താവന ഇറക്കിയാണു രംഗം ശാന്തമാക്കിയത്.
ഡിഎംകെയ്ക്ക് ചിരി
അതേസമയം മറുവശത്ത്, ശശികലയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവും അണ്ണാ ഡിഎംകെയിലെ അധികാര വടംവലിയും തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് ഡിഎംകെ നേതാക്കള്‍ അവകാശപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ ആവര്‍ത്തിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമായും സഖ്യം ചേര്‍ന്നാണ് ഡിഎംകെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിന്റെ സീറ്റ് വീതം വെയ്പ്പ് അടക്കമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടക്കമായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 39 ല്‍ 38 സീറ്റും നേടാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്
എൻസിപിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം? കരുക്കൾ നീക്കുന്നത് ദില്ലി വഴി, പ്രതീക്ഷ ഇങ്ങനെ