40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു
സുന്ദര സംഗീതത്തിന്റെ അനേകം വസന്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് എസ്പിബി എന്ന എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു. ആ മഹാ മനുഷ്യന് വിട. വിവിധ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് 54 വര്‍ഷത്തെ ചലച്ചിത്ര സംഗീത യാനത്തിനിടയില്‍ എസ്പിബിയുടേതായി പുറത്തു വന്നത്. ഗാനാലാപനത്തില്‍ മഹാമേരുവായി നില്ക്കുമ്പോള് തന്നെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നടന്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് എസ്പിബി കടന്നു പോവുന്നത്. എറ്റവും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ആറ് തവണ കരസ്ഥമാക്കിയ എസ്പിബി ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡിനും ഉടമയുമാണ്.
സംഗീതം പഠിക്കാത്ത സംഗീത സാമ്രാട്ട്
സംഗീതം പഠിക്കാത്ത സംഗീത സാമ്രാട്ട് അതായിരുന്നു എസ്പിബി. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വലിയ താല്പര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പിതാവിന്റെ എസ്പി സംബമൂര്‍ത്തി ഒരു നാടക നടനായിരുന്നു.എന്നാല്‍ എസ്പിബിയെ ഒരു എഞ്ചിനീയര്‍ ആക്കാനായിരുന്നു പിതാവിന്റെ താല്‍പ്യം. അങ്ങനെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അനന്തപൂരിലെ ഒരു എഞ്ചിനീയറിങ് കോളേജിലേക്ക് എസ്പിബി എത്തുന്നത്. എന്നാല്‍ ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടിയാണ് അദ്ദേഹം തമിഴ്നാട്ടില്‍ എത്തുന്നത്.
ഗാനമേളയില്‍
അപ്പോഴും സംഗീതത്തോടുള്ള കലശയായ അഭിരുചി അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞ് നിന്നിരുന്നു. സിനിമയില്‍ ഒരു പാട്ടുപാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ മോഹം. ഗാനമേളകളില്‍ പാടുക എന്നുള്ളതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ പതിവ്. ഇങ്ങനെ ഒരു ഗാനമേളയില്‍ എസ്പിബിയുടെ പാട്ട് കേള്‍ക്കാനിടയായ കോദണ്ഡപാണിയായിരുന്നു അദ്ദേഹത്തിന്റെ ചലചിത്ര പിന്നണി ഗാനരംഗത്തെ ആദ്യ ചുവടുവെയ്പ്പിന് നിമിത്തമായത്.
നല്ല ശബ്ദമാണ്.. നീ സിനിമയില്‍ പാടണം
'നല്ല ശബ്ദമാണ്.. നീ സിനിമയില്‍ പാടണം' എന്ന് അഭിനന്ദിച്ചു കൊണ്ടായിരുന്നു കോദണ്ഡപാണി അന്ന് ആ ഗാനമേള വേദി വിട്ടത്. ഇത് എസ്പിബിക്ക് ആവേശം പകര്‍ന്നു. പിന്നീട് പലതവണ കോദണ്ഡപാണിയെ കണ്ട് എസ്പിബി അവസരങ്ങള്‍ തേടി. ചില സംഗീത സംവിധായകരേയും നിര്‍മ്മാതാക്കളേയും കോദണ്ഡപാണി എസ്പിബിയെ പരിചയപ്പെടുത്തിയെങ്കിലും ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത, വെറുമൊരു ഗാനമേള പാട്ടുകാരനായ എസ്പിബിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറായില്ല.
1966 ല്‍
ഒടുവില്‍ 1966 ല്‍ കോദണ്ഡപാണി തന്നെ 'ശ്രീ ശ്രീ മരയത രാമണ്ണ' എന്ന തെലുങ്കുചിത്രത്തില്‍ ബാലുവിനെക്കൊണ്ട് പാടിക്കുകയായിരുന്നു. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പരിഭ്രമിച്ചു പോയ എസ്പിബിയെ ചേര്‍ത്ത് പിടിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് കോദണ്ഡപാണി ധൈര്യം പകര്‍ന്നു. അതോടെ കോദണ്ഡപാണിയെ മാനസഗുരുവായി എസ്പിബി മനസ്സില്‍ പ്രതിഷ്ഠിച്ചു. സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അതിന് കോദണ്ഡപാണിയുടെ പേരാണ് നല്‍കിയതെന്നത് ആ ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
തെലുങ്കിലെ തുടക്കം
തെലുങ്കില്‍ തുടക്കകാലത്ത് എസ്പിബി പാടിയ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ലെന്നതാണ് സത്യം. 'ശാന്തിനിലയം' എന്ന ചിത്രത്തില്‍ 'ഇയര്‍കൈ എന്നും ഇളയകന്നി.....' എന്ന ഗാനമാണ് തമിഴില്‍ എസ്പിയുടേതായി പുറത്തുവരുന്ന ആദ്യ ഗാനം. പി സുശീലയോടൊപ്പമുള്ള ഒരു യുഗ്മ ഗാനമായിരുന്നു അത്. എംസ് വിശ്വാനാഥനായിരുന്നു സംഗീത സംവിധായകന്. പാട്ടും പടവും ഹിറ്റായില്ലെങ്കിലും എസ്പിബിയുടെ ശബ്ദം തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു.
സാക്ഷാന്‍ എംജിആര്‍
ആ ശബ്ദം ഇഷ്ടപ്പെട്ടവരില്‍ ഒരാള്‍ സാക്ഷാന്‍ എംജിആര്‍ തന്നെയായിരുന്നു. അങ്ങനെയാണ് തന്റെ വരാനിരിക്കുന്ന ചിത്രമായ അടിമപ്പെണ്‍ എന്നചിത്രത്തില്‍ എസ്പിബിയെ കൊണ്ട് പാടിക്കാന്‍ എംജിആര്‍ തിരുമാനിക്കുന്നത്. ഓര്‍ക്കാപ്പുറത്ത് വന്ന ഈ സുവര്‍ണ്ണാവസരത്തില്‍ സന്തോഷം പൂണ്ട് നില്‍ക്കേയാണ് എസ്പിബിക്ക് ഒരു പനി പിടിക്കുന്നത്. അസുഖബാധിതനായ തനിക്ക് പകരം മറ്റാരെങ്കിലേയും കൊണ്ട് ആ പാട്ടി പാടിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്.
ഒരു മാസത്തോളം
എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ബാലു എന്ന യുവഗായകന് വേണ്ടി ഒരു മാസത്തോളം ആ ഗാനത്തിന്റെ റെക്കോര്‍ഡിങ് മാറ്റിവെച്ചിരിക്കുകയായിരുന്നു എംജിആര്‍. 'ആയിരം നിലവേ.....' എന്ന് തുടങ്ങുന്ന ആ ഗാനം തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നു. അങ്ങനെയാണ് രണ്ടാമത്തെ ഗാനം കൊണ്ട് തന്നെ എസ്പിബി തമിഴ് ചലച്ചിത്ര ലോകത്ത് നിലയുറപ്പിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങളിലൂടെ ആ സ്വരമാധുരി നിറഞ്ഞു നിന്നു.
ദേശീയ റെക്കോര്‍ഡ്
1979 ല്‍ പുറത്തു വന്ന ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ ഭാഷകള്‍ക്കതീതമായി സംഗീത ലോകത്തെ അദ്ദേഹം ഇളക്കിമറിച്ചു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് അദ്ദേഹത്തിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കെ ബാലചന്ദ്രന് സംവിദാനം ചെയ്ത ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെയാണ് എസ്പി ഹിന്ദിയിലും തുടക്കം കുറിച്ചു. 'തെരേ മേരേ ബീച്ച് മെയ്ന്‍' എന്ന ഈ ചിത്രത്തിലെ ഗാനത്തിനും അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് കിട്ടി.
മലയാളത്തില്‍
1983, 88, 98, 96 വര്‍ഷങ്ങളിലും അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡ് എത്തി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങിയ നിരവധി ഭാഷകളില്‍ അദ്ദേഹം പാടി. കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും...' എന്ന ഗാനത്തിലൂടെയാണ് എസ്പിബി മലയളത്തിലേക്കെത്തുന്നത്. എആര്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച റാംജിറാവു സ്പീക്കിങ്ങിലെ 'കളിക്കളം....' എന്നതാണ് എസ്.പി. യുടെ മറ്റൊരു മലയാളഗാനം.
Recommended Video
ഹിറ്റുകള്‍
അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ... (പയനങ്കൾ മുടിവതില്ലൈ), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ്തി (ദളപതി) തുടങ്ങിയ എത്രകേട്ടാലും മതിവരാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് എസ്പിബി കടന്നു പോവുന്നത്
കുടുംബം
1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്താണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ജനിക്കുന്നത്. അച്ഛന്: എസ്. പി. സംബമൂർത്തി, അമ്മ: ശകുന്തളാമ്മ, ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. സാവിത്രിയാണ് ഭാര്യ, എസ്പിബി ചന്ദ്രന്, പല്ലവി എന്നിവര്‍ മക്കളാണ്. രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്.