പനീര്‍സെല്‍വം വഴങ്ങി; അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമി
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 7 ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
ബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ പൂര്‍ണ്ണ തൃപ്ത, പാര്‍ട്ടിയില്‍ തുടരും; നിലപാട് വ്യക്തമാക്കി ഖുഷ്ബു
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി എടപ്പാടിയും പനീര്‍സെല്‍വവും നീക്കം ആരംഭിച്ചത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ബിജെപി ഉള്‍പ്പടേയുള്ള സഖ്യകക്ഷികളുടെ നേതൃത്വത്തില്‍ അനുനയന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒ പനീര്‍സെല്‍വം വഴങ്ങിയത്. പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയാവും. കൂടാതെ 11 അംഗ സ്റ്റിയറിങ് കമ്മറ്റിയേയും രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ വിമതസ്വരം ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ പനീര്‍സെല്‍വം തിരികെ വരുമ്പോള്‍ വെച്ച പ്രധാന ഉപാധികളില്‍ ഒന്നായിരുന്നു 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുക എന്നുള്ളത്. ഇതില്‍ തന്‍റെ പക്ഷത്തിന് ഭൂരിപക്ഷം വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മറ്റിയില്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു.
പനീര്‍ സെല്‍വത്തെ പാര്‍ട്ടി കണ്‍വീനറായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പും ഇരുപക്ഷവും തങ്ങളുടെ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നിരന്നു. . മുതിർന്ന മന്ത്രിമാരായ സെങ്കോട്ടയ്യൻ, കടമ്പൂർ രാജു, ഡി ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പളനിസ്വാമിയുടെ വീട്ടിലെ യോഗം. പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനിസാമി, മനോജ് പാണ്ഡ്യൻ, മുൻമന്ത്രിയായ നഥം വിശ്വനാഥൻ എന്നിവർ പനീര്‍ സെല്‍വത്തിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു
Recommended Video