രണ്ട് ചേരിയായി തിരിഞ്ഞ് അണ്ണാഡിഎംകെ; ചിരി ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്, തമിഴ്നാട് പിടിക്കും
ചെന്നൈ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ ഗ്രൂപ്പ് പോര് ശക്തമാവുന്നു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ ഏഴിന് പ്രഖ്യാപിക്കാനിരിക്കേയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി-ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമായത്. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാത്തെ പനീര്‍ സെല്‍വവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇന്ന് ചെന്നൈയില്‍ പ്രത്യേക യോഗം ചേരുകയും ചെയ്തു.
ഗ്രൂപ്പ് യോഗത്തില്‍
അണ്ണാ ഡിഎംകെ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി, വൈദ്യലിങ്കം എം.പി., മനോജ് കെ. പാണ്ഡ്യന്‍ തുടങ്ങിയ പനീര്‍സെല്‍വ പക്ഷത്തെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ച നടനില്ലെന്നാണ് പുറത്തിറങ്ങിയ ശേഷം വൈദ്യലിങ്കം എംപി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പ്രധാന ചര്‍ച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എടപ്പാടി മാറണം
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തില്‍ ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചിരുന്നു. എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ഒരേ പോലെ മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നവരാണ്. ഇതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. നിലവില്‍ മുഖ്യമന്ത്രിയായ എടപ്പാടി അടുത്ത തവണ മാറിതരണമെന്നാണ് പനീര്‍സെല്‍വ പക്ഷത്തിന്‍റെ ആവശ്യം.
മുഖ്യമന്ത്രിയാക്കിയത് ജയലളിത
പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ പനീര്‍സെല്‍വം മുഖ്യമന്ത്രി, എടപ്പാടി ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയും അവര്‍ മുന്നോട്ട് വെക്കുന്നു. എന്നാല്‍ ഈ ധാരണ അംഗീകരിക്കാന്‍ എടപ്പാടി വിഭാഗം തയ്യാറല്ല. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. എക്സിക്യൂട്ടീവ് യോഗത്തിലും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശശികലയും ആണെന്ന് പനീര്‍ സെല്‍വം യോഗത്തിന് മുമ്പാകെ പറഞ്ഞെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല
ഇതിന് 'എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല തന്നെ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പളനിസ്വാമി തിരിച്ചടിച്ചത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും പനീര്‍സെല്‍വം യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇത് യോഗം അംഗീകരിച്ചില്ല. ഉന്നതാധികാര സമിതി രൂപീകരിച്ച് അതില്‍ തന്റെ പക്ഷത്തുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം എന്നൊരു ഉപാധി 2017 ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പനീര്‍സെല്‍വം മുന്നോട്ട് വെച്ചിരുന്നു.
പാര്‍ട്ടിയിലെ ശക്തന്‍
പാര്‍ട്ടിയിലെ ശക്തന്‍ എന്ന നിലയില്‍ എടപ്പാടി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. നേരത്തെ വിമത നീക്കം നടത്തിയപ്പോള്‍ 11 എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് അഞ്ച് പേര്‍ മാത്രമാണ്. പാര്‍ട്ടിയിലും ഭരണത്തിലും സ്ഥാനങ്ങള്‍ നല്‍കി സെല്‍വത്തിന്‍റെ പക്ഷത്ത് നിന്നും എടപ്പാടി ആളുകളെ അടര്‍ത്തുകയായിരുന്നു.
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം
അതേസമയം, അണ്ണാ ഡിഎംകെയിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്ക് കൂട്ടലിലാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 ല്‍ 136 സീറ്റ് നേടിയായിരുന്നു ജയലളിത തുടര്‍ ഭരണം നേടിയത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഉള്‍പ്പടേയള്ള കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച ഡിഎംകെയ്ക്ക് 89 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. 2011 ലെ 62 ല്‍ നിന്നും സീറ്റുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും 2ജി അടക്കമുള്ള വിവാദങ്ങള്‍ ഡിഎംകെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു
ഡിഎംകെയ്ക്ക് അനുകൂലം
കഴിഞ്ഞ തവണത്തെ അവസ്ഥ ഇതാണെങ്കിലും നിലവിലെ തമിഴ്നാട് രാഷ്ട്രീയം ഡിഎംകെയ്ക്ക് ഏറെ അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ഇത് തെളിയിക്കുന്നു. ആകെയുള്ള 39 സീറ്റില്‍ 38 ഉം സ്വന്തമാക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് ലഭിച്ചത് കേവലം ഒരു സീറ്റ് മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ അണ്ണാഡിഎംകെയിലെ ഗ്രൂപ്പ് തര്‍ക്കം കൂടി ആവുമ്പോള്‍ ഭരണം പിടിച്ചെടുക്കാമെന്ന് തന്നെയാണ് ഡിഎംകെ സഖ്യത്തിന്‍റെ പ്രതീക്ഷ.
കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും