പീഡനത്തിന് ഇരയായ കുട്ടികള്‍ ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്നും ഇറങ്ങിയോടി
തൃശൂര്‍: ചാലക്കുടി മേലൂരിലെ പൂലാനിയിലെ മരിയ പാലന സൊസൈറ്റി നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിയോടിയ ആറ് ആദിവാസി കുട്ടികളെ ആരോഗ്യവകുപ്പ് അധികൃതര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീടിവരെ തൃശൂരിലെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനം മൂലമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്കും പോലീസിനും മൊഴിനല്‍കി. ആറുപേരും ആണ്‍കുട്ടികളാണ്.
ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ പുറത്തു കടന്ന ഇവര്‍ പൂലാനി ജങ്ഷനിലെ കടയുടെ മുന്നിലിരിക്കുന്നതാണ് കണ്ടത്. ഇതുവഴി വന്ന മേലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. മഞ്ചേഷാണ് ഇവരെ ആദ്യം കണ്ടെത്തിയത്. വിവരം ചോദിച്ചറിഞ്ഞ അദ്ദേഹം ഉടനെ കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബി.ഡി. ദേവസി എം.എല്‍.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു എന്നിവര്‍ സ്ഥലത്തെത്തി. കൊരട്ടി എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസും എത്തിച്ചേര്‍ന്നു.
സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു; ഒടുവിൽ സഹോദരനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി
വാച്ചുമരം, ആനക്കയം എന്നീ കോളനികളിലുള്ള കുട്ടികളാണിത്. ആറും എട്ടും വയസിനിടയിലുള്ള ഇവരെ മാതാപിതാക്കളാണ് ഇവിടെ എത്തിച്ചതെന്ന് മരിയ പാലന സൊസൈറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്വാധീനം ചെലുത്തി ഏജന്റുമാര്‍ മുഖേനയാണ് കുട്ടികളെ ഇവിടെ കൊണ്ടുവരുന്നതെന്ന് ആശുപത്രിയിലെത്തിയ ഏതാനും പൊതു പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്താന്‍ പോലീസിനും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി എം.എല്‍.എ. പറഞ്ഞു.
മറ്റ് ആദിവാസി കോളനികളില്‍നിന്ന് ഇത്തരത്തില്‍ കുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി. ഇതിനിടെ ഏതാനും രാഷ്ട്രീയ സംഘടനകള്‍ മരിയ പാലന സൊസൈറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചവരില്‍ മുതിര്‍ന്ന രണ്ടുപേര്‍ നാലാം ക്ലാസുകാരും കഴിഞ്ഞവര്‍ഷം പൂലാനിയിലെ സ്ഥാപനത്തില്‍ എത്തിയവരുമാണ്. മറ്റുള്ളവരെ നാലുദിവസം മുമ്പാണ് ഇവിടെ എത്തിച്ചത്.
പൂലാനിയിലെ മരിയപാലന സൊസൈറ്റിയുടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട ആദിവാസി കുട്ടികളെ വാഴച്ചാലിലെ ട്രൈബല്‍ സ്കൂളിലെത്തിച്ചു. ഇവിടെ പഠിപ്പിച്ചാല്‍ മതിയെന്ന ആറുപേരുടെയും മാതാപിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് തൃശൂര്‍ ചൈല്‍ഡ് ലൈന്‍ ഭാരവാഹികള്‍ ഇതിന് നിര്‍ദേശിച്ചത്. വാഴച്ചാല്‍ സ്കൂളില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളുമുണ്ട്.