എൽഡിഎഫ് സർക്കാരിനെതിരെ സിഐടിയുവിന്റെ മണൽവാരൽ സമരം:
കണ്ണൂര്‍: നിർമാണ മേഖല സ്തംഭിച്ച സാഹചര്യത്തിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെതിരെ സിഐടിയു സംസ്ഥാന വ്യാപകമായി മണൽവാരൽ സമരം നടത്തുന്നു. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ മണല്‍ വാരുന്നതിന് തടസം നേരിടുമ്പോള്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഭാരവാഹികൾ പറഞ്ഞു. നദികളിലും പുഴകളിലും അണക്കെട്ടുകളിലും മണലടിഞ്ഞു കിടക്കുകയാണ്.
തൊഴിലാളികളെ പിരിച്ചുവിട്ട നടപടി; മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു
ഹരിത ട്രൈബ്യൂണലും പരിസ്ഥിതി വിഭാഗവും മണലെടുക്കാന്‍ അനുവദിക്കുന്നില്ല. 2018-ലെ പ്രളയത്തിലും ഈ വര്‍ഷത്തെ തീവ്രമായ മഴയിലും അണക്കെട്ടുകള്‍, നദികള്‍, പുഴകള്‍ എന്നിവിടങ്ങളിലെ മണല്‍ സമയബന്ധിതമായി നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പു മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല. ഇതില്‍ പ്രതിഷേധിച്ചു 15-ന് രാവിലെ 10-ന് പാപ്പിനിശ്ശേരി പുഴയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ മണലെടുത്തു സമരം ചെയ്യുമെന്നു കെ.പി സഹദേവന്, എം. വേലായുധന്, അരക്കന്‍ ബാലന്, ടി ശശി, കെ വി പവിത്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിപിഎം ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ സിഐടിയു നേതൃത്വം നൽകുന്ന നിർമാണ തൊഴിലാളി സംഘടന സമരം നടത്തുന്നത് അപൂർവമായ സംഭവങ്ങഈലൊന്നാണ്. നദികളിൽ നിന്നും അനധികൃതമായി മണൽ വാരുന്നത് തടയാൻ നിലവിലെ ചട്ടമനുസരിച്ചു ഗുരുതരമായ നിയമ ലംഘനമാണ്. അനധികൃതമായി മണൽ വാരി സമരം നടത്തുന്നത് തടയുമെന്ന് പൊലിസ് അറിയിച്ചു. ഇതു ബലപ്രയോഗത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.
: