പുത്തന്‍വേലിക്കര പാലം നാളെ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് വിഡി സതീശന്‍, ഉദ്ഘാടനം ഞായറാഴ്ച
പറവൂര്‍: ചേന്ദമംഗലം, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പുത്തന്‍വേലിക്കര സ്റ്റേഷന്‍കടവ് - വലിയ പഴമ്പിള്ളിത്തുരുത്ത് പാലം നാളെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വി ഡി സതീശന്‍ എം എല്‍ എ അറിയിച്ചു. പലവിധ അനിശ്ചിതത്വങ്ങള്‍ക്കും കാലതാമസങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ഥ്യമാകുന്നത്. അഞ്ചു പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള അദ്ധ്വാനം ഈ പാലത്തിനായി നടത്തിയിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു.
പറവൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ക്ലേശകരമായ ഒന്ന് ആദ്യമായിട്ടാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഫെബ്രുവരി 26 ന് എല്‍ ഡി എഫ് ഭരണത്തിലാണ് പാലത്തിന് തറക്കല്ലിട്ടത്. രണ്ട് വര്‍ഷമായിരുന്നു നിര്‍മ്മാണ കാലാവധി. എന്നാല്‍ ഇരുവശത്തുമുള്ള അപ്രോച് റോഡിന്റെ അലൈന്‍മെന്റ്് നിശ്ചയിക്കാതെയും അപ്രോച് റോഡിന് സ്ഥലമുടമകളില്‍ നിന്നും അനുമതി വാങ്ങാതെയായിരുന്നു കല്ലിടല്‍ കര്‍മ്മം.
ക്ഷേത്രവും മറ്റും ഒഴിവാക്കി അലൈന്‍മെന്റിന് അന്തിമരൂപം നല്‍കുകയായിരുന്നു ആദ്യ കടമ്പ. സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി ഉടമകളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട 22 ഉടമകള്‍ മുന്‍കൂറായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായത് മൂലം കുറെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് എം എല്‍ എ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച് കുറചു കഴിഞ്ഞപ്പോള്‍ കരാറുകാരനുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍മ്മാണം നിലച്ചു. നിര്‍മ്മാണം പുനരാരംഭിക്കുന്നതിനായി നിരവധി ചര്‍ച്ചകള്‍ കരാറുകാരനുമായി നടത്തി. നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകാരന് അതുവരെയുള്ള നിര്‍മ്മാണത്തിന്ചിലവഴിച്ച പണം നല്‍കി. എന്നാല്‍ ഈപണം കരാറുകാരന്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചതിനാല്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. കരാറുകാരന്‍ പാലം പണി ഉപേക്ഷിച്ചു. തുടര്‍ന്നുള്ള പണികള്‍ക്ക് വീണ്ടും കരാര്‍ നല്‍കിയപ്പോള്‍ കാലതാമസം കൊണ്ട് എസ്റ്റിമേറ്റ് തുക സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ 21 കോടിയില്‍ നിന്നും 25 കോടിയായി ഉയര്‍ന്നു.
കരാറുകാരന്റെ വീഴ്ചകൊണ്ട് സംഭവിച്ച അധികച്ചിലവ് നിയമപ്രകാരം കരാറുകാരനില്‍ നിന്നും ഈടാക്കണം. ഇതിനെതിരെ കരാറുകാരന്‍ കേസിനുപോയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാലം പണി പൂര്‍ത്തിയാകില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ രണ്ടു പ്രാവശ്യം ടെണ്ടര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. തുടര്‍ന്ന് വീണ്ടും മന്ത്രിസഭയുടെ അനുമതിയോടെ കൊട്ടേഷന്‍ വാങ്ങി ടെണ്ടര്‍ തുക കൂട്ടി നല്‍കുകയായിരുന്നു.2014 ജനുവരി 16 നായിരുന്നു ഇത്. പ്രാദേശിക പ്രാധാന്യമുള്ള ഒരു പാലം നിര്‍മ്മാണത്തിന് രണ്ടു പ്രാവശ്യം മന്ത്രിസഭ ഇടപെട്ട സംഭവം ആദ്യമായിട്ടായിരിക്കണം,അദ്ദേഹം പറഞ്ഞു. നാളെ രാവിലെ ഒന്‍പതരയ്ക്ക് പാലത്തിന് സമീപം ചേരുന്ന ചടങ്ങില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലം തുറന്ന് കൊടുക്കും. പ്രൊഫ.കെ വി തോമസ് എം പി, എസ് ശര്‍മ്മ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും