അഭിമന്യുവിനെ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്
കൊച്ചി: മഹാരാജാസ് കോളെജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. സംസ്ഥാന, ജില്ലാതല ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തതു. പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസും സിപിഎമ്മും ചേർന്നു വേട്ടയാടുകയാണെന്ന് ആരോപണവുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുണ്ട്.
കൊലയാളികളുടെ കൂട്ടത്തിൽ എറണാകുളം ജില്ലയ്ക്കു പുറമെ നിന്നുള്ള എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതിനെത്തുടർന്നാണു പ്രവർത്തകരെയും നേതാക്കളെയും കരുതൽ തടങ്കലിൽ എടുത്തത്. കൊലപാതകത്തിനു ശേഷം ജില്ല വിട്ട പ്രതികൾക്ക് ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എസ്ഡിപിഐ കേന്ദ്രങ്ങളുടെ സഹായം കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി റെയ്ഞ്ചിനു കീഴിലുള്ള എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഏകദേശം 250 എസ്ഡിപിഐ പ്രവർത്തകരെയാണു വിവിധ സ്ഥലങ്ങളിൽ നിന്നു കസ്റ്റഡിയിലെടുത്തത്. മഹാരാജാസ് കോളെജിൽ കൊലപാതകം നടത്തിയ ശേഷം പ്രതികൾ എത്തിയതെന്നു കരുതുന്ന ഇടുക്കി വണ്ടിപ്പെരിയാറിൽ നാലു പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തു.
എസ്ഡിപിഐക്ക് സ്വാധീനമുള്ള തൊടുപുഴ, അടിമാലി, കട്ടപ്പന, പീരുമേട് മേഖലകളിലെ പ്രാദേശിക നേതാക്കളുൾപ്പെടെ കസ്റ്റഡിയിലാണ്. ആലപ്പുഴയിൽ 63 പേരാണു കരുതൽ തടങ്കലിലുള്ളത്. പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനസൗകര്യമുൾപ്പെട ആലപ്പുഴ ജില്ലയിൽ നിന്നാണു ലഭ്യമായതെന്നു നേരത്തെം കണ്ടെത്തിയിരുന്നു. പുന്നപ്ര, പൂച്ചാക്കൽ, മണ്ണഞ്ചേരി, ആലപ്പുഴ, പുറക്കാട്, വെൺമണി, ആറാട്ടുപുഴ, കായംകുളം മേഖലകളിൽ നിന്നാണ് എസ്ഡിപിഐക്കാരെ പിടികൂടിയത്. രണ്ട് സംസ്ഥാന ഭാരവാഹികളും ആറു ജില്ലാഭാരവാഹികളും ഇതിലുൾപ്പെടും.
പുന്നപ്രയിൽ നിന്ന് ആറു പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ചു മണ്ണഞ്ചേരിയിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് പരിശോധന നടത്തി. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നായി 68 പേരെയാണു കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിനു ശേഷം ജില്ലയിലെ ചില എസ്ഡിപിഐ നേതാക്കളും പ്രതികളെന്നു സംശയിക്കുന്നവരും തമ്മിൽ ആശയവിനിമയം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ ആലുവ, പറവൂർ, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഉൾപ്പെടെ ഭാഗങ്ങളിൽ നിന്നു 67 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം സംസ്ഥാനത്തു പലയിടത്തും സിപിഎം-എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡുകളും കരുതൽ തടങ്കൽ അറസ്റ്റും കൂടുതൽ സംഘർഷം മൂർച്ചിക്കാൻ ഇടയാക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.