ലഹരി സംഘങ്ങൾക്കിടയിലെ ഏറ്റുമുട്ടൽ കൊലയിൽ കലാശിച്ചു: കേസിൽ 14 പേർ അറസ്റ്റിൽ!!
കൊച്ചി: എറണാകുളത്ത് കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ 14 പേർ അറസ്റ്റിൽ. 19കാരനായ ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേർക്ക് പുറമേ പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിന് സൌകര്യമൊരുക്കിക്കൊടുത്ത രണ്ട് പേരുമാണ് ഇതിനകം പിടിയിലായിട്ടുള്ളത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അതേ സമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മാത്രമേ പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇതിന് ശേഷം മാത്രമേ നടക്കൂ.
എറണാകുളത്ത് 15 ആരോഗ്യപ്രവർത്ത് കൊവിഡ്: ജില്ലയിൽ സമ്പർക്കവ്യാപനം രൂക്ഷം, രണ്ട് പോലീസുകാർക്കും രോഗം!!
ആലപ്പുഴ സ്വദേശിയായ ലക്ഷ്മി നിവാസിൽ നിധിൻ രാജഗോപാൽ(24), പാതിരപ്പിള്ളി കീഴത്ത് ജെയ്സൺ സെബാസ്റ്റ്യൻ (25), നെട്ടൂർ മുള്ളൻകുഴിയിൽ റോഷൻ ചാർളി(30), മരട്ട് തട്ടത്തിൽ ജീവൻ ജയൻ( 32), നെട്ടൂർ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയൻ (33), മരട് കൊറ്റേഴത്ത് വർഗ്ഗീസ് ജോൺ (24), കുമ്പളം കളപ്പുരയ്ക്കൽ ഫെബിൻ റാഫേൽ, (34), കുണ്ടന്നൂർ പാറശ്ശേരി നിവിൻ ചന്ദ്രൻ(24), കുണ്ടന്നൂർ ത്രിപ്പടത്ത് നിഷാദ് ഷാജി (21), കുണ്ടന്നൂർ പാടത്തറ രാഹുൽ കൃഷ്ണ (25), കുമ്പളം കാർത്തി നാരായണൻ (35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരൻ (32) എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ. ഇവർക്ക് പുറമേ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൌകര്യമൊരുക്കിയ മരട് തുരുത്തി കല്ലറയ്ക്കൽ കെ ജെ ജെഫിൻ പീറ്റർ (23), സൌത്ത് പറവൂർ ചിറ്റേഴത്ത് പ്രമോദ് കുട്ടൻ (28) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതികൾ പിടിയിലാവുന്നത്. കളമശ്ശേരി എച്ച്എംടി കോളനിയിലും ഉദയംപേരൂരിലെ കാട്ടിലുമായാണ് കുറ്റകൃത്യത്തിന് ശേഷം ഇവർ കഴിഞ്ഞുവന്നിരുന്നത്. സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക് പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്. കൊച്ചി സിറ്റി ഡിസിപി ജി പൂങ്കുഴലിയുടെ നിർദേശാനുസരണം തൃക്കാക്കര പോലീസ് അസി. കമ്മീഷണർ കെ എം ജിജിമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് കേസിൽ അന്വേഷണം നടത്തിവന്നിരുന്നത്.
ലഹരി സംഘങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കുന്നതിന് എന്ന പേരിൽ ഞായറാഴ്ച വൈകിട്ടോടെ വിളിച്ച് ചേർത്ത ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയാണ് അക്രമങ്ങളുടെ തുടക്കം. നെട്ടൂർ ആര്യാസ് ജംങ്ഷന് സമീപത്താണ് യോഗം വിളിച്ചത്. ഈ സംഘത്തിലെ ഒരാൾ വടിവാൾ എടുത്ത് വീശിയതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതെന്നാണ് വിവരം. നെട്ടൂർ സ്വദേശിയായ വെള്ളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ (19) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
സംഭവത്തിനിടെ കൈത്തണ്ടയിൽ വെട്ടേറ്റ ഫഹദ് സംഭവ സ്ഥലത്ത് നിന്ന് ദേശീയ പാത മറികടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ തളർന്നുവീഴുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേൽക്കുകയും ചെയ്തിരുന്നു. 20 മണിക്കൂറോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഫഹദിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. എന്നാൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു. ഗുണ്ടാസംഘങ്ങളെ ഭയന്നാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരും വൈകിയത്. യുവാവിന്റെ തലയ്ക്കും ഇരുമ്പുവടികൊണ്ട് അടിയേറ്റിരുന്നു. തുടർന്ന് രക്തം വാർന്നാണ് ഫഹദ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അബോധാവസ്ഥയിലായിരുന്ന ഫഹദ് 20 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.