17 കാരന്റെ ആത്മഹത്യ പോലീസ് മർദ്ദിച്ചതിലെ മനോവിഷമം മൂലം: ഗുരുതര ആരോപണങ്ങളുമായി കുടുംബം
കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെ ഗുരുതര ആരോപണവുമായി കുടുംബം. പോലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. പ്രതിസ്ഥാനത്തുള്ള കുട്ടികൾക്ക് കൌൺസിലിംഗ് നൽകുന്നതിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് സംഭവത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘത്തിന്റെ ആക്രമത്തിനിരയായ 17 കാരൻ ദിവസങ്ങൾക്ക് ശേഷമാണ് ചികിത്സ തേടിയത്. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള എല്ലാവരും പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മർദ്ദനത്തിനിരയായി രണ്ട് ദിവസത്തിന് ശേഷമാണ് സുഹൃത്തുക്കളിൽ നിന്ന് ആക്രമണത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തുന്നത്. 17കാരനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ സംഘം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Recommended Video
സംഭവത്തിൽ പങ്കുള്ള ഏഴ് പേരിൽ നാല് പേരെ കളമശ്ശേരി പോലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചുവരുത്തിയ ശേഷം വിട്ടയ്ക്കുകയായിരുന്നു. ഇവർ നാലുപേരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 18കാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ള ആറ് പേർക്കെതിരെ അന്വേഷണം നടത്തിയ ശേഷം റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്ക് കൈമാറുമെന്നാണ് പോലീസ് നൽകുന്ന വിവരം. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തിരുന്നു.