കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒളിവിലുളളത് ഇരുനൂറോളം ബോഡോ തീവ്രവാദികൾ
Recommended Video

കൊച്ചി: മിലറ്ററി ഇന്‍റലിജൻസിന്‍റെ കണക്കുപ്രകാരം, കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുന്നത് ഇരുനൂറോളം ബോഡോ തീവ്രവാദികൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കോഴിക്കോട്, കൊല്ലം ജില്ലകളിൽ നിന്നു പിടിയിലായത് എട്ട‌് ബോഡോ തീവ്രവാദികൾ. അസം പൊലീസും മിലിറ്ററി ഇന്‍റലിജൻസും കേരള പൊലീസിന്‍റെ സഹായത്തോടെ നടത്തിയ നീക്കങ്ങളിലായിരുന്നു അറസ്റ്റ്.
2015 നവംബറിൽ കോഴിക്കോട് കക്കോടിമുക്കിലെ സിമന്‍റ് ഗോഡൗണിൽ നിന്നും കസ്റ്റഡിയിലെടുത്ത വി.എൻ. ദിൻഗ (ലിഡിയോൺ ബസുമതാരി) ആണു കൂട്ടത്തിൽ പ്രധാനി. നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് കമാൻഡറായ ഇയാൾ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് അസം വിട്ടത്. കോഴിക്കോട്ട് ജോലിക്കെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായി.

ഒപ്പം ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇയാൾ തീവ്രവാദിയാണെന്ന സൂചനയുണ്ടായിരുന്നില്ല. അസം പൊലീസ് തന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ദിൻഗ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളിയുടെ മൊബൈൽ ഫോണിൽ നാട്ടിലേക്ക് വിളിച്ചതാണു കുടുങ്ങാൻ ഇടയായത്. ദിൻഗയെ പിന്നീട് അസം പൊലീസിന് കൈമാറി. ഇയാളുമായി നടത്തിയ തെളിവെടുപ്പിൽ കോഴിക്കോട് ഒളിപ്പിച്ച തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
കൊല്ലം നഗരത്തിലെ ആശ്രാമത്ത് നിന്നും 2016 ജൂണിൽ അറസ്റ്റിലായ കനീന്ദ്ര നർസാരി എൻഡിഎഫ്ബിഎസ് സോങ്ബിജിത്ത് വിഭാഗത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു. 2014 ൽ അസമിലെ ക്രൊക്രജാറിൽ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ കൈയിൽ വെടിയേറ്റു. ഈ ഏറ്റുമുട്ടലിൽ ബോഡോ തീവ്രവാദ സംഘത്തിന്‍റെ ഡിവിഷണൽ കമാൻഡന്‍റ് ടൈജു കൊല്ലപ്പെട്ടിരുന്നു. തുടർന്നാണു കനീന്ദ്ര നർസാരിയും സഹോദരൻ ഖലീൽ നർസാരിയും കേരളത്തിൽ എത്തിയത്. ആശ്രാമത്തെ ടൈൽസ് നിർമാണ ഫാക്റ്ററിയിൽ തൊഴിലാളികളെന്ന വ്യാജേന തങ്ങുമ്പോഴാണ് അറസ്റ്റിലായത്.
2015 ഫെബ്രുവരിയിൽ കൊല്ലം ഡീസന്‍റ്മുക്കിലെ കശുവണ്ടി ഫാക്റ്ററിയിൽ നിന്നു പിടിയിലായ ബോഡോ തീവ്രവാദി റജിന ബസുമത് അസമിനെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിൽ പ്രതിയായിരുന്നു. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ അസം വിട്ടത്. റജിന ബസുമിത്രയോടൊപ്പം സുഹൃത്ത് സ്വരംഗും അന്നു പിടിയിലായിരുന്നു. അസമിൽ മിലറ്ററി ക്യാംപ് ആക്രമിച്ചതുൾപ്പെടെ കേസുകളിൽ പ്രതികളായ സോനാപ്പൂർ സ്വദേശി ഉപൻ ഭൂഷൻ പട്ടാരി, താഞ്ച്പുർ സ്വദേശി ബിക്രം ബസുമതാരി എന്നിവരെ 2017 ജൂലൈയിൽ കോയമ്പത്തൂരിൽ നിന്നും പിടികൂടി. സിത്തനായ്ക്കൻ പാളയത്തെ ഒരു കോഴിവളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.












Click it and Unblock the Notifications