ലോറി ഡ്രൈവറെ കൊലപ്പെടുത്തി 25 ടൺ പഞ്ചസാര കടത്തി: സംഭവം മഹാരാഷ്ട്രയില്‍!! ആലുവയിലേക്കുള്ള ചരക്ക്!
ആലുവ: മഹാരാഷ്ട്രയിൽ വച്ച് ലോറി ഡ്രൈവറെ കൊലപ്പെടുത്തി 25 ടൺ പഞ്ചസാര കൊള്ളയടിച്ചു. ആലുവ സ്വദേശിയായ പഞ്ചസാര മൊത്ത വ്യാപാരിയുടെ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 25 ടൺ പഞ്ചസാരയാണ് മഹാരാഷ്ട്രയിൽ വച്ച് ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കൊള്ളയടിച്ചത്. തോട്ടുംമുഖം പി.എസ്. അബൂബക്കർ ആന്‍റ് കമ്പനിയുടെ ചരക്കാണ് മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുവരുന്ന വഴി അമ്പോളിയിൽ വച്ച് നഷ്ടമായത്.
ഐജി മനോജ് എബ്രഹാമിന് വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കഴിഞ്ഞ 15 ന് കോലാപ്പൂർ ജില്ലയിലെ അവേദ് നഗറിലെ ജവഹർ എസ്.എസ്.എസ്.കെ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് പഞ്ചസാര വാങ്ങിയത്. നിപ്പാനിയിലെ ന്യൂ ജനത ട്രാൻസ്പോർട്ട് എന്ന സ്ഥാപനമാണ് ചരക്ക് എത്തിക്കാൻ കരാറെടുത്തത്. 16ന് 90 കിലോമീറ്റർ അകലെ വനപ്രദേശത്താണ് ലോറിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെ കൊലചെയ്യപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. ഡ്രൈവർ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.പഞ്ചസാര ചാക്കുകൾ ഒന്നടങ്കം നഷ്ടപ്പെടുകയും ചെയ്തു. പണം ബാങ്ക് മുഖേന നൽകി ചരക്ക് കമ്പനി കോമ്പൗണ്ടിൽ നിന്നും പുറത്തുകടന്നാൽ പിന്നീടുള്ള ഉത്തരവാദിത്വം ട്രാൻസ്പോർട്ടിങ് കമ്പനിക്കാണ്. ലോറി ഡ്രൈവർ കൊലചെയ്യപ്പെട്ടതിനാൽ ട്രാൻസ്പോർട്ടിങ് കമ്പനി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്.
45 വർഷത്തിലേറെയായി പഞ്ചസാര മൊത്തവ്യാപരം നടത്തുന്ന പി.എസ്. അബൂബക്കറിന് രണ്ടാം തവണയാണ് ചരക്ക് നഷ്ടമാകുന്നത്. 15 വർഷം മുമ്പ് ഡ്രൈവർ വ്യാജ ലോറി നമ്പർ ഹാജരാക്കി ചരക്ക് മറിച്ചുവിറ്റ സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കാത്ത പഞ്ചസാരക്കായി അര ലക്ഷത്തോളം രൂപ ജി.എസ്.ടി നൽകേണ്ട സാഹചര്യവുമാണെന്ന് അബൂബക്കർ പറഞ്ഞു.