എറണാകുളം ജില്ലയിൽ 3899 പോളിംഗ് സ്റ്റേഷൻ: 1647 എണ്ണം കൂടുതലായി സജ്ജീകരിക്കും
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തയ്യാറെടുപ്പുകള്‍ നടത്തി എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയില്‍ ആകെ 3899 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ ആകെ 2252 പോളിംഗ് സ്റ്റേഷനുകളാണുണ്ടായിരുന്നത്. താത്കാലിക സ്റ്റേഷനുകളുടെ എണ്ണം 119 ആണ്. എന്നാൽ ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 1647 പോളിംഗ് സ്റ്റേഷനുകളാണ് അധികമായി സജ്ജമാക്കുന്നത്.
ഇതോടൊപ്പം ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായുള്ള പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് അവ നിര്‍മ്മിക്കുകയും ചെയ്യും. ജില്ലയിലാകെയുള്ള 3899 പോളിംഗ് ബൂത്തുകളില്‍ 3572 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 327 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. 40 സര്‍ക്കാര്‍ കെട്ടിടങ്ങളിലും 168 സ്വകാര്യ കെട്ടിടങ്ങളിലും 119 അധികമായി നിര്‍മ്മിച്ച താല്കാലിക പോളിംഗ് ബൂത്തുകളിലും പുതിയ സജ്ജീകരണം ആവശ്യമാണ്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും.
146 ബൂത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി പോര്‍ട്ടബിള്‍ ഡ്രിങ്കിംഗ് വാട്ടര്‍ യൂണിറ്റുകള്‍ സജ്ജമാക്കും. ബാക്കിയുള്ള 3753 ബൂത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഫര്ണ്ണിച്ചറുകളില്ലാത്ത 155 ബൂത്തുകളില്‍ ഇവ എത്തിക്കുന്നതിന് നിര്‍ദേശം നല്കി. ടോയ്ലെറ്റ് സംവിധാനമില്ലാത്ത 85 ബൂത്തുകളില്‍ പോര്‍ട്ടബിള്‍ ബയോ ടോയ്ലെറ്റ് സംവിധാനമൊരുക്കും.
ജില്ലയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ആകെ 32392 പേരുടെ മനുഷ്യവിഭവ ശേഷിയാണ് ആവശ്യമുള്ളത്. ജില്ലയില്‍ 59967 പേരുടെ മനുഷ്യശേഷി ലഭ്യമാണ്. ഇവിഎം, വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ്ണതോതില്‍ സജ്ജമാണ്. ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കായി പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 32498 ഭിന്നശേഷി വോട്ടര്‍മാരെയാണ് കണ്ടെത്തിയിട്ടുള്ളത്. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 71186 ആണ്. പോസ്റ്റല്‍ ബാലറ്റുകള്‍ ബിഎല്‍ഒമാര്‍ വഴിയാണ് എത്തിക്കുക.