വാക്സിനേഷന് മികച്ച പ്രതികരണം: കൊച്ചിയിൽ ആദ്യദിനം സ്വീകരിച്ചത് 711 പേർ, അടുത്ത ഘട്ടത്തിൽ കൂടുതൽ പേർ
കൊച്ചി: രാജ്യത്ത ഏറ്റവും വലിയ വാക്സിനേഷന് തുടക്കം കുറിച്ചപ്പോൾ എറണാകുളം ജില്ലയിൽ ആദ്യദിനം വാക്സിൻ സ്വീകരിച്ചത് എറണാകുളം 711 പേർ. ജില്ലയിൽ വാക്സിനേഷന് വേണ്ടി 12 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. സംസ്ഥാനത്ത് വാക്സിനേഷന്റെ ആദ്യദിനം സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 കുത്തിവെപ്പ് നൽകാനാണ് പദ്ധതിയിട്ടിരുന്നത്.
വിദേശത്ത് കൊവിഡ് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന നിർബന്ധം: വിശദീകരിച്ച് കുവൈത്ത്
കൊച്ചിയിൽ വാക്സിനേഷൻ ആരംഭിച്ചതോടെ മുതിർന്ന ഡോക്ടർമാരാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഡോ. ജൂനൈദ് റഹ്മാൻ, ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് ആദ്യം വാക്സിൻ സ്വീകരിച്ചത്.
ഇന്ന് പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍ഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്ന് ആരോഗ്യമന്ത്രിയാണ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി രാജ്യത്തെ വാക്സിനേഷൻ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ രാവിലെ 11.15 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ വിതരണം നടത്തിയിരുന്നത്. ഇന്ന് വാക്സിൻ സ്വീകരിച്ച ആർക്കും ഇതുവരെയും പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത്തരം സാഹചര്യങ്ങൾ ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്ഐ കിറ്റ്, ആംബുലന്‍സ് സേവനം എന്നിവയും ഒരുക്കിയിരുന്നു.
ഒന്നാംഘട്ടം പൂർത്തിയായതോടെ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിനും കേരളം സജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും ഇതിനകം തന്നെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി സംസ്ഥാനത്ത് കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങള്‍ തയ്യാറാക്കി വരികയാണ് സർക്കാർ.