അഭിമന്യു വധക്കേസ്: ഒൻപതാം പ്രതി കീഴടങ്ങി, കുത്തിയയാൾ ഒളിവിൽ, പോലീസ് കസ്റ്റഡിയിൽ!!
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതി കോടതിയിൽ കീഴടങ്ങി. ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി ഹൗസ് നമ്പർ 20/954 വെളിപ്പറമ്പ് വീട്ടിൽ വി എൻ ഷിഫാസ് (23) ആണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യു വധം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തലവൻ കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ് ടി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
ഏഴ് മാസമായി ഒളിവിലായിരുന്ന ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചാണു കീഴടങ്ങിയത്. അഭിമന്യുവിനെ മഹാരാജാസ് കോളെജ് വളപ്പിന് സമീപം ആക്രമിക്കാൻ എത്തിയ 14 സംഘത്തിൽ ഷിഫാസും ഉൾപ്പെട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി. ഷിഫാസും മറ്റും ചേർന്നാണ് അഭിമന്യുവിനെ പിടിച്ചു വച്ചത്. തുടർന്നു പത്താംപ്രതി സഹലും പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷഹീമും ചേർന്നാണു നെഞ്ചത്ത് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കേരളം വിട്ട ഷിഫാസ് ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒളിവിൽ കഴിഞ്ഞതായിട്ടാണ് പൊലീസിന് നൽകിയ മൊഴി. നാലു ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾ ഉൾപ്പെടെ എട്ടു പ്രതികൾക്കെതിരേ കഴിഞ്ഞ സെപ്റ്റംബറിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ രണ്ടാം പ്രതി ആരിഫ് ബിൻ സലിം കീഴടങ്ങിയിരുന്നു. പത്താംപ്രതി സഹൽ, പതിനൊന്നാം പ്രതി ജിസാൽ റസീഖ്, പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷഹീം, പതിനാലാം പ്രതി പി.എം.ഫായിസ്, പതിനഞ്ചാം പ്രതി തൻസീൽ, പതിനാറാം പ്രതി സനിദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.