നല്ല കാറ്റ്, പഞ്ചാര മണൽ.. മനം കവരുന്ന മംഗലത്ത് കടവ് ബീച്ച്
കാലടി: കാഞ്ഞൂർ പഞ്ചായത്തിന് പ്രളയം സമ്മാനിച്ചതാണ് മംഗലത്ത് കടവിലെ ബീച്ച്. ഇന്നലെ മംഗലത്ത് കടവിലെ പുതിയ ഉല്ലാസ കേന്ദ്രം കാണാനെത്തിയ അൻവർസാദത്ത് എംഎൽഎയുടെയും മനം കവർന്നു ഈ മണൽപ്പുറം. നല്ല കാറ്റ്, പഞ്ചാര മണൽ. അരികിൽ ശാന്തമായ പുഴ നാട്ടുകാർ ഒരുക്കിയ ഏറുമാടത്തിൽ കയറിയും ഊഞ്ഞാലാടിയും ശരിക്കും ആസ്വദിച്ചാണ് മടങ്ങിയത്. പ്രദേശത്തിന്‍റെ ടൂറിസം സാധ്യത പരിശോധിക്കാനെത്തിയതാണ് എംഎൽഎയും ജന പ്രതിനിധികളും. പ്രളയത്തിനുശേഷം പെരിയാറിൽ പലയിടത്തും പുതിയ മണൽതിട്ടകൾ ഉണ്ടായിട്ടുണ്ട്.
വെള്ളമിറങ്ങിയപ്പോൾ മാലിന്യമില്ലാതെ നല്ല വെളുത്ത മണൽ അടിഞ്ഞുകൂടി മനോഹരമായ ബീച്ചാണ് മംഗലത്തു കടവിലേത്. അഞ്ചേക്കർ വിസ്തൃതിയുണ്ട് ഈ ബീച്ചിന്. സായാഹ്നം ചെലവഴിക്കാൻ അടുത്തങ്ങും ഇടമില്ലാതിരിക്കെ പ്രകൃതി അറിഞ്ഞു നൽകിയ ദാനമായാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്. യുവാക്കളും കുട്ടികളും വിവിധ കായിക വിനോദത്തിനും ഇവിടെ എത്തുന്നുണ്ട്. ചായയും, ഐസ്ക്രീമും, ലഘുഭക്ഷണവമൊക്കെയായി കച്ചവടക്കാരും. ശ്രീമൂലനഗരം പഞ്ചായത്തിൽ ശ്രീ ഭൂതപുരത്തും മറ്റൊരു ബീച്ചുണ്ട്.ഈ സ്ഥലവും എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ഈ രണ്ടു പ്രദേശത്തും മണല്‍ അടിഞ്ഞു രൂപം കൊണ്ടിട്ടുള്ള ബീച്ചുകള്‍ സംരക്ഷിച്ചു പൊതുജനങ്ങള്‍ക്ക് വിനോദ ഉല്ലാസ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതിനായി ടൂറിസം വകുപ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്നും എംഎല്‍എ പറഞ്ഞു. ആലുവ നിയോജക മണ്ഡലം ടൂറിസം ഡെവലപ്പ്മെന്‍റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കുടിയായ എംഎല്‍എ അടിന്തരമായി കമ്മിറ്റി വിളിച്ചു ചേര്‍ത്തു പദ്ധതിക്ക് രൂപം നല്കും. പ്രൊപ്പോസല്‍ സര്‍ക്കാരിനു നല്കുമെന്നും, ഇതിനായി രണ്ടു പഞ്ചായത്തുകളോടും കമ്മിറ്റി തീരുമാനം പാസ്സാക്കി നല്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.കൂടാതെ ടൂറിസം ജോയിന്‍റ് ഡയറക്റ്റര്‍ നന്ദകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ രൂപരേഖ തയ്യാറാക്കുവാന്‍ നിര്‍ദേശിച്ചുട്ടുണ്ടെന്നും ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.

കാഞ്ഞൂർ പഞ്ചായത്തിലെ മംഗലത്ത്കടവിലെ ബീച്ചിലെത്തിയ അൻവർ സാദത്ത് എംഎൽഎ ഉഞ്ഞാലാടുന്നു.
എംഎല്‍എയുടൊപ്പം കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലോനപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വല്‍സ സേവ്യര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സെബാസ്റ്റ്യന്‍ പോള്‍, ഗ്രെയ്സി ദയാനന്ദന്‍,പഞ്ചായത്ത്മെംബര്‍മാരായ വിജി ബിജു, അമ്പിളി ശ്രീകുമാര്‍, എം.എല്‍. ജോസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍.കൃഷണകുമാര്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ഡി പൗലോസ്, ദയാനന്ദന്‍ പാറപ്പുറം, എന്നിവരും എംഎല്‍എയുടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications