'നട്ടെലുള്ള പൗരൻമാരുടെ ശബ്ദമാണ് ഈ കേൾക്കുന്നത്', ഇനിയും തുടരുമെന്ന് നടൻ അനീഷ് ജി മേനോൻ
കൊച്ചി: റോഡ് തടഞ്ഞുളള കോൺഗ്രസ് പ്രതിഷേധത്തോട് പ്രതികരിച്ച് വിവാദത്തിലായ നടൻ ജോജു ജോർജിനെ പിന്തുണച്ച് നടൻ അനീഷ് ജി മേനോൻ രംഗത്ത്. ജനദ്രോഹ നിലപാടുകൾക്കെതിരെ സമരം ചെയ്യേണ്ടത് ജനങ്ങളെ ഉപദ്രവിച്ചു കൊണ്ടല്ലെന്ന് അനീഷ് ജി മേനോൻ പ്രതികരിച്ചു. എതിർക്കുന്നവരെ നിശബ്ദരാക്കേണ്ടത് കാറ് തല്ലി തകർത്തും അവരെ തെരുവുഗുണ്ടയെന്നും മുഴുക്കുടിയനെന്നും പെണ്ണുപിടിയനെന്നും മുദ്രകുത്തി കൊണ്ടല്ലെന്നും താരം തുറന്നടിച്ചു. ഫേസ്ബുക്കിലാണ് നടന്റെ പ്രതികരണം.
അനീഷ് ജി മേനോന്റെ വാക്കുകൾ: '' എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തി കൊണ്ടു തന്നെ ജോജു ജോർജ് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ; നാളെ ജനമനസ്സുകളിൽ പടരേണ്ട പോരാട്ടവീര്യത്തെ നൂറുശതമാനം അനുകൂലിച്ചുകൊണ്ട് പറയട്ടെ. ജനദ്രോഹ നിലപാടുകൾക്കെതിരെ സമരം ചെയ്യേണ്ടത് ജനങ്ങളെ ഉപദ്രവിച്ചു കൊണ്ടല്ല!! അനീതിക്കെതിരെ സമരം ചെയ്യേണ്ടത് സാധാരണക്കാരന്റെ സമയവും ലക്ഷ്യവും തടസ്സപ്പെടുത്തി കൊണ്ടല്ല!!! രോഗികളും, വിദ്യാർത്ഥികളും ആംബുലൻസുകളുമടക്കം അത്യാവശ്യക്കാർ യാത്ര ചെയ്യേണ്ട വാഹനങ്ങളെ റോഡിൽ തടയുന്നത് ചോദ്യം ചെയ്യുമ്പോൾ നേരിടേണ്ടത് അതെ യാത്രക്കാറുടെ കാറ് തല്ലി തകർത്തു കൊണ്ടല്ല!!

എതിർക്കുന്നവരെ നിശബ്ദരാക്കേണ്ടത് തെരുവുഗുണ്ടയെന്നും മുഴുക്കുടിയനെന്നും പെണ്ണുപിടിയനെന്നും മുദ്രകുത്തി കൊണ്ടല്ല!! ഇതെല്ലാം നിങ്ങളിൽ നിന്ന് നേരിടേണ്ടി വരുമ്പോൾ പിന്നെ, നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്...???
ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവണ്മെന്റും പോലീസ് സേനയും നോക്കുത്തികളായി മാറുമ്പോൾ ഞങ്ങൾ ആരിലാണ്
വിശ്വാസമർപ്പിക്കേണ്ടത്???
എണ്ണവില വർദ്ദന കാരണം സഹിക്കെട്ട പാവങ്ങളെ നട്ടപിരാന്തൻ നട്ടുച്ച വെയിലത്ത് തളച്ചിട്ട് സെൽഫി സമരം നടത്തുന്ന എല്ലാ പാർട്ടികരോടുമുള്ള ശക്തമായ എതിർപ്പാണ് ഇന്ന് അവിടെ കണ്ടത്!! നട്ടെലുള്ള പൗരൻമാരുടെ ശബ്ദമാണ് ഈ കേൾക്കുന്നത്!! ഇനിയും അത് തുടരുക തന്നെ ചെയ്യും''..
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുളളവർ ജോജു ജോർജിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം ഇങ്ങനെ: '' ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വർഗം അവകാശങ്ങൾ നേടിയെടുത്തത്. കോൺഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല.
ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ് തയ്യാറായി. "ഗുണ്ട" എന്നാണ് കെ പി സി സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്''.












Click it and Unblock the Notifications