'ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകും', കൊച്ചിയുടെ പുതിയ മേയറെക്കുറിച്ച് ജയസൂര്യ
കൊച്ചി: കഴിഞ്ഞ ഭരണകാലത്ത് ഏറെ പ്രളയ കാലത്ത് അടക്കം ഏറെ പഴി കേട്ടതാണ് കൊച്ചി കോർപറേഷൻ. യുഡിഎഫിൽ നിന്നും ഇക്കുറി കോർപറേഷൻ ഭരണം എൽഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ്. കൊച്ചിയുടെ മുഖം മാറ്റാനുളള വെല്ലുവിളി പുതിയ കോർപറേഷൻ ഭരണ സമിതിക്കും മേയർ അനിൽ കുമാറിനും മുന്നിലുണ്ട്.
കൊച്ചിയെ കുറിച്ചുളള വികസന കാഴ്ചപ്പാടുകൾ അറിയാൻ കഴിഞ്ഞ ദിവസം നഗരത്തിലെ താമസക്കാരനായ നടൻ ജയസൂര്യയുമായി മേയർ കൂടിക്കാഴ്ച നടത്തിയിരുന്നു. ജയസൂര്യ ആ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
ഒന്നു മനസ്സു വച്ചാൽ
ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്: '' അതിവേഗം വളരുന്ന ഒരു നഗരമാണ് കൊച്ചി . സംസ്ഥാനത്തെ ഏക മെട്രോ നഗരം'. നമ്മൾ ഒന്നു മനസ്സു വച്ചാൽ കൊച്ചിയെ ലോക നിലവാരത്തിലേക്ക് ഉയർത്താനാകും എന്നതിൽ ആർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല. എവിടെ പോയാലും തിരിച്ചു വിളിക്കുന്ന ഒരു പ്രത്യേകത കൊച്ചിക്കുണ്ട്. ഇവിടെ താമസിക്കുന്ന ഒരാളെന്ന നിലക്ക് കൊച്ചിയുടെ വികസനത്തെക്കുറിച്ച് എനിക്കും ചില സങ്കൽപങ്ങൾ, ആഗ്രഹങ്ങൾ ഒക്കെയുണ്ടായിരുന്നു.
സൗമ്യനായ ഒരാൾ
പക്ഷേ എന്തൊക്കെ ചെയ്യണം? ആരോട് പറയണം? ഇപ്പോൾ അതിന് ഒരവസരം കിട്ടി. കൊച്ചിയുടെ പുതിയ മേയർ ശ്രീ.അനിൽകുമാറിനെ കാണാനും വിശദമായി സംസാരിക്കാനും സാധിച്ചു. അദ്ദേഹം മേയറായപ്പോൾ തന്നെ ഞാൻ വിളിച്ചിരുന്നു. നേരിട്ട് കാണണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായാണ് അദ്ദേഹം നേരിട്ട് കാണാനെത്തിയത്. ഹൃദ്യമായി ഇടപെടുന്ന, നല്ല കേൾവിക്കാരനായ ,സൗമ്യനായ ഒരാൾ. തീർച്ചയായും ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
മേയറുടെ മനസ്സിലും ഇതേ ആശയം
വിദേശ നഗരങ്ങളുടെ ഫോട്ടോകൾ കണ്ടിട്ടില്ലേ? എത്ര വൃത്തിയുള്ള സ്ഥലങ്ങൾ. അത്തരത്തിൽ കൊച്ചിയുടെ മുഖച്ഛായ മാറ്റണമെന്ന ആശയം അദ്ദേഹവുമായി സംസാരിച്ചു. നല്ല റോഡുകൾ നിർമിക്കണം. ചവറ്റുകൊട്ടകൾ സ്ഥാപിച്ച് പൊതു ഇടങ്ങൾ മാലിന്യ മുക്തമാക്കണം. ഒപ്പം റോഡിനിരുവശവും, സിഗ്നലുകളിലും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കണം. പച്ചപ്പ് കണ്ണിന് തരുന്ന കുളിർമയും മനസ്സിന് തരുന്ന പോസിറ്റിവിറ്റിയും പകരം വെക്കാൻ മറ്റെന്തുണ്ട്. മേയറുടെ മനസ്സിലും ഇതേ ആശയം ഉണ്ടായിരുന്നെന്ന് അദ്ദേഹവും പറഞ്ഞു.
നഗരവീഥികളിൽ വേദി
നമ്മുടെ നാട്ടിലെ ഒരു പാട് ചെറിയ കലാകാരൻമാർ വേദികളില്ലാതെ വിഷമിക്കുന്നുണ്ട്. കലാരംഗത്തെ തുടക്ക കാലത്ത് ഞാനും ആ വിഷമം അനുഭവിച്ചതാണ്. അതു കൊണ്ട് തന്നെ തെരുവ് കലാകാരന്മാർ ഉൾപ്പെടെ എല്ലാവർക്കും ചെറിയ ചെറിയ വേദികളെങ്കിലും ഉറപ്പു വരുത്തണം. റോഡരുകിൽ പാട്ടു പാടുന്ന, വയലിൻ വായിക്കുന്ന എത്രയെത്ര കലാകാരൻമാർ ഉണ്ട്. അവർക്ക് നഗരവീഥികളിൽ വേദിയൊരുക്കുന്നത് ആലോചിക്കാവുന്നതല്ലേ?
'അക്ഷയപാത്രം' പോലെ
കൊവിഡ് നമ്മളെ പഠിപ്പിച്ച പല പാഠങ്ങളുമുണ്ട്. ഉള്ളതുകൊണ്ട് ജീവിക്കാനും ഇല്ലാത്തവനെ ചേർത്തു പിടിക്കാനുമെല്ലാം അത് നമ്മളെ പഠിപ്പിച്ചു. നമ്മൾ കനിവ് വറ്റാത്തവരാണെന്ന് നിരന്തരം ഓർമിപ്പിച്ചു. ഒരു നേരത്തെ ആഹാരം കിട്ടാത്തവരെ തേടിപ്പിടിച്ച് അന്നമൂട്ടാൻ ശീലിച്ചു. അതു പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഉടുക്കാനുള്ള വസ്ത്രവും പുതപ്പു ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളും. ഭക്ഷണം കരുതലായി സൂക്ഷിക്കാൻ 'അക്ഷയപാത്രം' പോലെ ഫുഡ് ഫ്രീസറുകൾ പലയിടത്തുമുണ്ട്. അത് കൂടുതൽ ഇsങ്ങളിലേക്ക് വ്യാപിപ്പിക്കണം.
എല്ലാ സഹകരണവും പിന്തുണയും
തോടൊപ്പം വസ്ത്രങ്ങൾ നൽകാനായി തെരുവീഥികളിൽ അലമാരകളും സ്ഥാപിക്കണം. ഞാൻ പറഞ്ഞ ആശയങ്ങളോട് വളരെ പോസിറ്റീവായാണ് മേയർ പ്രതികരിച്ചത്. ആദ്യ പരിഗണനയിൽ ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. എല്ലാ സഹകരണവും പിന്തുണയും നൽകാമെന്ന് ഞാനും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാൻ ശ്രീ. അനിൽകുമാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു''.
Recommended Video