ഹേമ കമ്മിറ്റിയുടെ രൂപീകരണ ഉദ്ദേശ്യം നടപ്പാക്കണമെന്ന് പൃഥിരാജ്
എറണാകുളം: ഹേമ കമ്മറ്റി എന്തിനാണോ രൂപീകരിച്ചത് അതിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടൻ പൃഥിരാജ്. റിപ്പോർട്ട് പുറത്തുവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ തന്നെയാണെന്നും നടൻ പറഞ്ഞു. സിനിമ ഷൂട്ടിങ് സെറ്റുകളിൽ റിപ്പോർട്ടിനെ തുടർന്ന് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കിൽ അത് വലിയ കാര്യമാണെന്നും നടൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫർ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അവർ ഷൂട്ടിങ് സെറ്റിൽ വരികയും തന്നോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നില്ല എന്നോ അതിന്റെ അധികാരം ആർക്കാണ് എന്നോ തനിക്ക് അറിയില്ല. കമ്മറ്റിയെ രൂപീകരിച്ചത് എന്തിനാണോ ആ ഉദ്ദേശ്യം നടപ്പാകണം എന്നു തന്നെയാണ് തന്റെ നിലപാട് എന്നും പൃഥിരാജ് വ്യക്തമാക്കി.
മലയാള സിനിമയിലേക്ക് നടി ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന സിനിമപ്രവർത്തകരെല്ലാം നടി ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണെന്നും അഞ്ച് വർഷത്തിനുള്ളിൽ സുഹൃത്തിലുപരി ഭാവനയുടെ ആരാധകനായി താൻ മാറിയെന്നും നടൻ വിശദീകരിച്ചു.
സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് സംസ്ഥാന സർക്കാർ ഹേമകമ്മറ്റിയെ നിയോഗിച്ചത്. വൻ തുക ചിലവാക്കി നിയമിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇതുവരെ സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ശബ്ദം ഉയർത്തിയപ്പോള്‍ തന്നെ അവസരം നഷ്ടമാകുമെന്ന് തന്നോട് പറഞ്ഞവരുണ്ടെന്നും സിനിമ മേഖലയിലുള്ള കരുത്തരായവർ തന്നെയാണ് രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചതെന്നും പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ് തോന്നുന്നത്. അതാണ് എന്റെ ഒരു പ്രവചനമെന്നും പാർവതി വിമർശിച്ചു.
രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാർ: അരവിന്ദ് കെജ്രിവാൾ
മദ്യശാലകളും ബ്രൂവറികളും അനുവദിക്കുന്നത് പണമുണ്ടാക്കാന്‍; അഴിമതി മാത്രമാണ് ലക്ഷ്യമെന്ന് വിഡി സതീശന്‍
Recommended Video