പരിഭ്രാന്തി പരത്തി യുവാവിന്റെ സാഹസിക കാര്‍ യാത്ര; വണ്ടി പഞ്ചര്‍; പിന്നെ സംഭവിച്ചത്
എറണാകുളം: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം റോഡില്‍ പ്രഭാത സവാരിക്കാരെ പരിഭ്രാന്തരാക്കി കാറില്‍ യുവാവിന്റെ സാഹസിക പ്രകടനം. എന്നാല്‍ വാഹനം ബാരിക്കേഡില്‍ ഇടിച്ച് പഞ്ചറായതോടെ കാര്യങ്ങളുടെ ഗതിമാറി.
വാഹനം പഞ്ചറായതോടെ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.ഇതോടെ നാട്ടുകാര്‍ ഇടപെട്ട് യുവാവിനെ കയ്യേറ്റം ചെയ്തു. ഒടുവില്‍ പൊലീസ് എത്തിയാണ് യുവാവിനെ നാട്ടുകാരില്‍ നിന്നും പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വൈറലാവുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു കളമശേരി സ്വദേശി ടിനു മുരളി കാറുമായെത്തി സാഹസിക പ്രകടനങ്ങള്‍ കാട്ടിയത്. പ്രഭാതസവാരിക്കിറങ്ങിയവര്ക്കിടയിലൂടെ വലിയ ശബ്ദമുണ്ടാക്കി അപകടകരമായി വെട്ടിച്ചും വാഹനം ഓടിക്കുകയായിരുന്നു. വളരെ ശബ്ദത്തില്‍ പാട്ട് വെച്ചുകൊണ്ടായിരുന്നു യാത്ര. കാറില്‍ വളര്‍ത്തുനായയും ഉണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ ഇത് ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു.
എന്നാല്‍ നിമിഷങ്ങള്‍ക്കകം റോഡില്‍ വെച്ചിട്ടുള്ള ബാരിക്കേഡിലെ കമ്പിയിലിടിച്ച് കാര്‍ പഞ്ചറാവുകയായിരുന്നു, നിവൃത്തിയില്ലാതെ കാറിന് പുറത്തിറങ്ങിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
യുവാവിനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പോകാന്‍ യുവാവിനെ നിര്‍ബന്ധിച്ചെങ്കിലും യുവാവ് സമ്മതിച്ചില്ല. ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ വീട്ടിലേക്ക് മടങ്ങിയത്.
കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി
രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കൊടിയേരിക്കെതിരെ ഉമ്മന്‍ചാണ്ടി