കൊച്ചിയിൽ വിഷപ്പുക പടർന്നത് 25 കിലോമീറ്റർ ചുറ്റളവിൽ; പുകപടലം പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടുത്തത്തെത്തുടർന്ന് വിഷപ്പുക പടർന്നത് 25 കിലോമീറ്റർ ചുറ്റളവിൽ എറണാകുളം നഗരം വരെ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീ പിടുത്തം രാത്രി എട്ടോടെ നിയന്ത്രണ വിധേയമായെങ്കിലും കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇന്നലെ പകലും പുക ഉയർന്ന് നഗരമാകെ പടരുകയായിരുന്നു.
14 കിലോമീറ്റർ അകലെയുള്ള കടവന്ത്ര വരെ എത്തിയതോടെ ആളുകൾക്ക് കണ്ണെരിച്ചിലും ശ്വാസതടസവും ഉൾപ്പെടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വൈറ്റില, മരട്, അമ്പലമുകൾ ഭാഗങ്ങളിലും പുക പടർന്നു. പുകയോടൊപ്പം കരിയുന്ന ഗന്ധവും അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നു നിരവധി പേർ ചികിത്സ തേടി.
ഇതേത്തുടർന്നു വൈറ്റില മൊബിലിറ്റി ഹബ്, കാക്കനാട്, തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘങ്ങളെ ഏർപ്പാടാക്കി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ് അംഗങ്ങൾക്ക് അസ്വസ്ഥതയുണ്ടായാൽ മെഡിക്കൽ സഹായം നൽകാൻ ആംബുലൻസ് സൗകര്യത്തോടെ മെഡിക്കൽ സംഘത്തെയും ജില്ലാ ഭരണകൂടം ഏർപ്പാടാക്കി. ശ്വാസകോശ രോഗമുള്ളവർക്കു പുകപടലം പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി.
പുക പടരുന്നതു തടയാൻ ജില്ലാ ഭരണ കൂടം നടപടിയെടുത്തതായി ദുരന്തനിവാരണ സമിതി ഡെപ്യൂട്ടി കലക്റ്റർ ഷീലാകുമാരി അറിയിച്ചു. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് അടിയിൽ നിന്നാണു പുക ഉയർന്നത്. ഇവിടെ വെള്ളം ചീറ്റിയിട്ടും ഫലമുണ്ടായില്ല. തുടർന്നു ജെസിബിയും ഹിറ്റാച്ചിയും കൊണ്ടുവന്നു ചപ്പുചവറുകൾ ഇളക്കിയ ശേഷം വെള്ളം ചീറ്റിയതിനെ തുടർന്നു പുക വ്യാപിക്കുന്നതിന് നേരിയ ശമനമുണ്ടായി. ശക്തമായ കാറ്റിനെ തുടർന്നു പുകപടലം വ്യാപിച്ചതു വെള്ളിയാഴ്ച രക്ഷാപ്രവർത്തനത്തിനും തടസമായിരുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പുക 25 ശതമാനം കുറഞ്ഞിട്ടുണ്ട്. സമീപത്തെ പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. ജനറേറ്റർ, മോട്ടോർ, അസ്ക ലൈറ്റ് തുടങ്ങിയ അഗ്നിശമന ഉപകരണങ്ങൾ സമീപ ജില്ലകളിൽ നിന്നും എത്തിച്ചിട്ടുമുണ്ട്.
പ്രദേശത്ത് അഗ്നിശമന സേനയുടെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പുക നിയന്ത്രണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനൊപ്പമാണ് കളക്ടര്‍ ബ്രഹ്മപുരത്തെത്തിയത്. ദുരന്ത കൈകാര്യ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസൻ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.