കൊവിഡ് അതിവ്യാപനം: എറണാകുളത്ത് കർശന നിയന്ത്രണം, ജിമ്മുകൾക്കും കായിക വിനോദത്തിനും നിയന്ത്രണം
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന് ശമനമില്ലാതാതോടെ എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ദുരന്തനിവാരണ നിയമപ്രകാരമാണ്ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ പേർക്ക് ദിവസേന രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരുന്നു. ജില്ലയിൽ വൈറസ് അതിവ്യാപമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.
ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളും റസ്റ്റോറൻറ്കളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം. ഇൻ ഡൈനിങ് അനുവദനീയമല്ല. കള്ളു ഷാപ്പുകൾക്കും ബാറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല. അമ്യൂസ്മെൻറ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ നിർത്തി വയ്ക്കേണ്ടതാണ്.
ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്സ്, ടൂർണമെൻറുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തീയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല.
കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിർത്തണം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷൻ സെൻററുകൾ ഓൺലൈൻ മാധ്യമത്തിലൂടെ മാത്രം പ്രവർത്തിക്കേണ്ടതാണ്. സർക്കാർ വകുപ്പുകൾ, സംഘടനകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമുണ്ടാകില്ല. എന്നിങ്ങനെയാണ് ഉത്തരവിലെ നിർദേശങ്ങൾ.












Click it and Unblock the Notifications