86 വയസുള്ള മാധവി കുമാരൻ മുതൽ 36 വയസുകാരി മിനി മഠത്തിൽ വരെ!... അക്ഷരസാഗരം, അറിവിന്റെ വെളിച്ചത്തിൽ 94 പേർ
തൃപ്പൂണിത്തുറ: അക്ഷരസാഗരം പദ്ധതിയിലൂടെ ഉദയംപേരൂർ പഞ്ചായത്തിൽ അറിവിന്റെ ലോകത്ത് എത്തിയത് 94 പേർ. തീരദേശ മേഖലയിലെ സാക്ഷരതാ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് അക്ഷരസാഗരം പദ്ധതി. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സാക്ഷരതാമിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ ആറ് തീരദേശ വാർഡുകളിൽ നിന്നുള്ളവരാണ് മികവുത്സവം എന്ന് പേരിട്ട സാക്ഷരതാ പരീക്ഷയിൽ വിജയികളായത്. 86 വയസുള്ള മാധവി കുമാരൻ മുതൽ 36 വയസുകാരി മിനി മഠത്തിൽ വരെ ഉൾപ്പെടുന്നതാണ് പഞ്ചായത്തിലെ സാക്ഷരത പഠിതാക്കൾ. സാക്ഷരത നേടിയ എല്ലാവരും നാലാം തരം തുല്യതാ പരീക്ഷയ്ക്കായി പഠനം ആരംഭിക്കുമെന്ന് പഞ്ചായത്തിലെ സാക്ഷരതപ്രേരക് നിർമ്മല കെ.എം അറിയിച്ചു.

സാക്ഷരതമിഷൻ ഓരോ പഞ്ചായത്തിലെയും നിരക്ഷരരുടെ കണക്കെടുത്ത് ആഴ്ചയിൽ രണ്ടുദിവസം സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയാണ് നിരക്ഷരരെ അക്ഷര വെളിച്ചത്തിലേക്ക് എത്തിക്കുന്നത്. പഞ്ചായത്തിൽ രണ്ട് സാക്ഷരതാ പ്രേരക്മാരും വാർഡുകളിൽ ഒരു ഇൻസ്ട്രക്ടർമാർ വീതവുമാണ് സേവനമനുഷ്ഠിക്കുന്നത്. മികവുത്സവത്തോടനുബന്ധിച്ച് സദ്യയും പഠിതാക്കളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
തെക്കൻ പറവൂർ പി. എം അപ്പർ പ്രൈമറി സ്കൂളിൽ നടന്ന മികവുത്സവം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയ കേശവദാസ് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.പി സുഭാഷ് അക്ഷരദീപം തെളിച്ചു. ഹെഡ്മാസ്റ്റർ കെ. ടി ജയദേവൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി ലോഹിതാക്ഷൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ തുളസീ ദാസപ്പൻ, സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ ദീപ ജെയിംസ്, സാക്ഷരത പ്രേരക്മാരായ എം.സി ബേബി, നിർമല കെ.എം, ഇൻസ്ട്രെക്ടർമാരായ പ്രമീള വി.ഡി, വിനിത അനിൽകുമാർ, ലതാ .ആർ, ജാൻസി ഗിരിജൻ, ഗീതാ ശശി, ജിഷമോൾ .ജി, പഞ്ചായത്ത് അംഗങ്ങളായ കെ. എസ് ദേവരാജൻ, ഉഷ പവിത്രൻ, സ്കൂൾ മാനേജർ പി. വി സജീവ് തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications