അയവില്ലാതെ മഴ: ലോവർപെരിയാർ, കല്ലാർ കുട്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നു; എറണാകുളത്ത് ജാഗ്രതാ നിർദേശം
കൊച്ചി: കാലവർഷം ശക്തിപ്രാപിക്കുന്നതിനിടെ എറണാകുളം ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റോട് കുടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമാകുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളതെങ്കിലും കനത്ത മഴ തന്നെ ലഭിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എണറാകുളത്ത് 73 പേർക്ക് കൊവിഡ്: 59 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!
ജില്ലയിലെ നോർത്ത് പറവൂരിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് മണി വരെയുള്ള സമയത്തിനുള്ളിൽ നാല് സെന്റിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കിയോട് ചേർന്ന് കിടക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ ശക്തമായി തുടരുന്നുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ കോതമംഗലത്ത് ആദിവാസികളുടെ പാർപ്പിടങ്ങൾ ഒറ്റപ്പെട്ട നിലയിലാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. മഴ ശക്തമായതിന് പിന്നാലെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും കോതമംഗലം പുഴയിലും ഒരു പോലെ ജലനിരപ്പ് ഉയർന്നിരുന്നു. ബുധനാഴ്ച രാത്രിയിൽ ഫ്ലഡ് ലെവൽ വരെയും വെള്ളമുയർന്നിരുന്നു. എന്നാൽ വെള്ളം താഴ്ന്നതോടെ ഭീതി അകലുകയായിരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് ശക്തമായതോടെ ലോവർ പെരിയാർ, കല്ലാർകൂട്ടി എന്നീ അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോടെയാണ് ജില്ലാ കളക്ടർ എസ് സുഹാസിന്റെ പ്രഖ്യാപനം. ഭൂതത്താൻ കെട്ട് തടയണയുടെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. അതേ സമയം നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പൊൻമുടി അണക്കെട്ടിന്റെ ഷട്ടറും വെള്ളിയാഴ്ച തുറക്കും. രാവിലെ പത്ത് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. ഷട്ടർ30 സെന്റീമീറ്റർ വീതം ഉയർത്തി 65 ക്യൂമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും.