പണിമുടക്കില്ല; ഇന്നും നാളെയും കൊച്ചി മെട്രോ സര്‍വീസുകള്‍ നടത്തും
കൊച്ചി: സയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തും. പണിമുടക്ക് ദിവസമായ ഇന്നും നാളെയും മെട്രോ സര്‍വീസുകള്‍ക്ക് യാതൊരുവിധ തടസവും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എം എസ്, എ ഐ യു ടി യു സി, ടി യു സി സി, സേവ, എ ഐ സി സി ടി യു, യു ടി യു സി, എല്‍ പി എഫ്, എസ് ടി യു തുടങ്ങി കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആശുപത്രി, ആംബുലന്‍സ് സര്‍വീസ്, പത്രം, പാല്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ല.
കൊച്ചിൻ റിഫൈനറിയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ അത്യാവശ്യ സര്‍വ്വീസുകള്‍ അനുവദിച്ചുകൊണ്ടാണ് പണിമുടക്കുന്നത്. മറ്റ് തൊഴിലാളികള്‍ തൊഴില്‍ തര്‍ക്ക നിയമം ( 1947 ) സെഷന്‍ 21 -( 1 ) പ്രകാരം നിയമാനുസൃതമാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതികാര നടപടികളില്‍നിന്നും റിഫൈനറി മാനേജ്‌മെന്റ് പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു.
ലേബര്‍കോഡുകള്‍ പിന്‍വലിക്കുക. എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് നിയമം പിന്‍വലിക്കുക. സ്വകാര്യവല്‍ക്കരണവും പൊതുആസ്തി വില്‍പ്പനയും നിര്‍ത്തുക. കൃഷി , വിദ്യാഭ്യാസം , ആരോഗ്യം , മറ്റ് പ്രധാന പൊതുസേവനമേഖലകള്‍ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കുക-, പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക. സംയുക്ത കര്‍ഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുക.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്‌സൈസ് നികുതി ഗണ്യമായി കുറയ്ക്കുക . പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് .












Click it and Unblock the Notifications