എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു; കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന്
കൊച്ചി: ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ ബിജെപി ലോക്‌സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും എറണാകുളത്ത് കളം പിടിക്കാതെ ബിജെപി. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രഖ്യാപിച്ചിട്ടും മണ്ഡലത്തിലെ പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശമില്ല. പൊതുജനങ്ങള്‍ക്കിടയില്‍ സമ്മതനല്ലാത്ത ഇറക്കുമതി സ്ഥാനാര്‍ഥിക്ക് വേണ്ടി രംഗത്തിറങ്ങില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും. കണ്ണന്താനത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള 'ട്രോള്‍ ഇമേജും' വോട്ടിനെ ബാധിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
തിരഞ്ഞെടുപ്പ് വിതരണത്തിന് കൊണ്ടുവന്നതെന്ന് സംശയം: പൊന്നാനിയിൽ രേഖകളില്ലാത്ത 1.81 ലക്ഷം പിടിച്ചു
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്‍റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്‍റെ അഭിപ്രായവും പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കി.
എറണാകുളത്ത് മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ അത്യാവശ്യം വോട്ട് പിടിക്കാമെന്ന് പ്രവര്‍ത്തകര്‍ കണക്കു കൂട്ടിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പാര്‍ട്ടി കണ്ണന്താനത്തെ സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായി മത്സരിച്ച സ്വന്തം മണ്ഡലംകാരനായ എ.എന്‍ രാധാകൃഷ്ണനെ ചാലക്കുടിയിലേക്ക് മാറ്റിയാണ് എറണാകുളത്ത് കണ്ണന്താനത്തെ ഇറക്കിയത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് ബിജെപി നേതൃത്വം നടത്തിയ നീക്കം നിലവിലുള്ള വോട്ടുകള്‍ കൂടി നഷ്ടമാവാനേ സഹായിക്കുകയുള്ളുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. കണ്ണന്താനത്തിനും എറണാകുളം താല്‍പര്യമുണ്ടായിരുന്നില്ല.
ബിജെപി സംസ്ഥാന നേതാക്കളെല്ലാം നോട്ടമിട്ട പത്തനംതിട്ടയിലായിരുന്നു കണ്ണ്. പക്ഷേ എറണാകുളത്ത് മത്സരിക്കാനായിരുന്നു യോഗം. ശബരിമല വിഷയത്തില്‍ കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ മിക്ക പ്രതിഷേധ പരിപാടികളും. എറണാകുളത്ത് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ ഇത്തരം പരിപാടികളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മാത്രമല്ല, അടുത്തിടെ നടത്തിയ പാര്‍ട്ടിയുടെ ജാഥക്ക് ജില്ലയുള്‍പ്പെടുന്ന മേഖലയില്‍ നേതൃത്വം നല്‍കിയതും രാധാകൃഷ്ണനായിരുന്നു. എന്നാല്‍ സമുദായ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ നീക്കം കണ്ണന്താനത്തിന് അനുകൂലമാവുകയായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മണ്ഡലത്തില്‍ ഇതുവരെ കണ്ണന്താനത്തിന് വേണ്ടി കാര്യമായ പോസ്റ്ററുകളോ ചുവരെഴുത്തുകളോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം ചാലക്കുടിയില്‍ ഇന്നലെ തന്നെ പ്രചാരണം തുടങ്ങുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ