പിതാവ് കട്ടിലിലേക്കെറിഞ്ഞ പെൺകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു, കൈകാലുകൾ അനക്കിയെന്ന്..
കൊച്ചി: പിതാവ് ക്രൂരമായി ആക്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ച രാവിലെയോടെ കുഞ്ഞ് പാല് കുടിച്ചതായി കോലഞ്ചേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞ് കൈകാലുകൾ അനക്കുന്നതിനൊപ്പം കൺപോളകളും ചലിച്ചിപ്പിച്ചിട്ടുണ്ട്. ഇത് മികച്ച പ്രതികരണമാണെന്നാണ് മെഡിക്കൽ സൂപ്രണ്ട് ചൂണ്ടിക്കാണിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഉള്ളതെന്നുമാണ് ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ.
പുലർച്ചെ കുഞ്ഞ് കരഞ്ഞതോടെ കുഞ്ഞിനെ വായുവിലേക്ക് എടുത്തുയർത്തിയ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ ബോധം നഷ്ടമായ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവവും നീർക്കെട്ടുമുണ്ടായിരുന്നു. തലയോട്ടിയ്ക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയയത്. മൂന്ന് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവത്തിൽ പിതാവ് അറസ്റ്റിലായതോടെ നേപ്പാൾ സ്വദേശിനിയായ അമ്മയാണ് ആശുപത്രിയിൽ കുഞ്ഞിനൊപ്പമുള്ളത്.
Recommended Video

അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് ഷൈജു തോമസിനെ റിമാൻഡ് ചെയ്തിരുന്നു. 54 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇയാൾ അറസ്റ്റിലായത്. ജൂൺ 18 ന് പുലർച്ചെയാണ് ഉണർന്ന് കരഞ്ഞ കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ പോലീസ് ഭാര്യയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കട്ടിലിൽ നിന്ന് വീണ്ട് കുഞ്ഞിന് പരിക്കേറ്റെന്നാണ് ഷൈജു ആദ്യം ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയതോടെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോൾ കൊതുകിനെ കൊല്ലാൻ ബാറ്റ് കൊണ്ടടിച്ചപ്പോൾ നെഞ്ചത്ത് തട്ടിയെന്നാണ് പറഞ്ഞത്. ഇതിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.












Click it and Unblock the Notifications