മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ: പോസ്റ്ററുകളെ ഗൌരവത്തോടെ കാണുന്നില്ലെന്ന് ജോസഫ് വാഴക്കൻ
കൊച്ചി: മൂവാറ്റുപുഴയിൽ പ്രതിഷേധങ്ങൾക്ക് വഴങ്ങില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ. മൂവാറ്റുപുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും ഈ സീറ്റ് വിട്ടുനൽകേണ്ട സാഹചര്യം നിലവിലില്ലെന്നും ജോസഫ് വാഴയ്ക്കൻ വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ പോസ്റ്ററുകളുയർന്ന സംഭവത്തെ ഗൌരവത്തോടെ കാണുന്നില്ലെന്നും വാഴയ്ക്കൻ കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജോസഫ് വാഴയ്ക്കൻ നേരത്തെ തന്നെ മൂവാറ്റുപുഴയിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് മൂവാറ്റുപുഴ മണ്ഡലം തങ്ങൾക്ക് വിട്ട് കിട്ടണമെന്ന ആവശ്യമുന്നയിച്ച് ജോസഫ് വിഭാഗം രംഗത്ത് എത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സീറ്റ് വിട്ടു നൽകേണ്ടന്നും, മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നുമാണ് ഇപ്പോൾ ജോസഫ് വാഴയ്ക്കൻ പറയുന്നത്.
മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്തും സമാനരീതിയിലുള്ള പ്രതിഷേധം ആരംഭിച്ചിരുന്നു. അതേ സമയം ഇത്തവണ മൂവാറ്റുപുഴയിൽ വിജയം ഉറപ്പെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. മൂവാറ്റുപുഴയ്ക്കായി മാത്യു കുഴൽനാടൻ, റോയ് കെ പൗലോസ് എന്നിവരും കോൺഗ്രസ് മുന്നോട്ടുവെച്ച പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴക്കന് നൽകരുതെന്നും, വാഴക്കൻ സീറ്റിന് അർഹനല്ലെന്നും സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ പേരിൽ പതിച്ച പോസ്റ്ററുകളിൽ ഉയരുന്ന ആവശ്യം. കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.