എടിഎം കവര്‍ച്ച തുടര്‍ക്കഥ: ലക്ഷങ്ങൾ കാക്കാൻ ക്യാമറകൾ മാത്രം,ആളുകള്‍ പണമെടുക്കാനെത്തുന്നത് ഭയത്തില്‍!
കളമശേരി: അടുത്തകാലത്തായി കേരളത്തിൽ എടിഎം കവർച്ചകൾ പെരുകുന്നു. എന്നാൽ മോഷണം നടന്ന പല എടിഎം സെന്ററുകളിലും സുരക്ഷാ ഉദ്യോഗസ്ഥരില്ല എന്നതാണ് രസകരം. ഇത്രയധികം പണം സൂക്ഷിക്കാൻ ക്യാമറകൾ മാത്രമാണ് ഇവിടങ്ങളില്ലാം ഉള്ളത്. കാവൽക്കാരില്ലാത്ത സെന്ററുകളിലാണ് മോഷണണവും മോഷണ ശ്രമവും നടന്നിരിക്കുന്നത്. പോലീസ് പട്രോളിംഗ് ഉള്ള സ്ഥലങ്ങളിൽ തന്നെയാണ് മോഷണവും നടക്കുന്നത്.
കഴിഞ്ഞ ദിവസം കളമശേരിയിലെ എ.ടി.എം സെന്ററിൽ മോഷണ ശ്രമം നടന്ന വിവരം ബോംബെയിലെ കണ്ട്രോൾ റൂമിൽ നിന്നുമാണ് കളമശേരി പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഈ എ.ടി.എം സെന്ററിന് മുന്നിൽ ആവശ്യത്തിന് വെളിച്ചം പോലുമില്ല. പല എ.ടി.എമ്മുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ധാരാളം എ.ടി.എം സെന്ററുകൾ കളമശേരി മേഖലയിൽ തന്നെ ഉണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന സെന്ററുകളിൽ മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥരുള്ളൂ.
കഴിഞ്ഞ ഫെബ്രുവരിയിൽ കുസാറ്റ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ എ.ടി.എം കൗണ്ടർ തകർത്ത് മോഷണ ശ്രമം നടന്നിരുന്നു. എന്നാൽ പണം നഷ്ടപെട്ടിട്ടില്ലായിരുന്നു. പിന്നീട് ആസാം സ്വദേശിയായ പ്രതിയെ മാർച്ചിൽ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസവും കളമശേരി പോളിടെക്‌നിക്കിന് സമീപം എച്ച്.എം.ടി റോഡിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ കൗണ്ടറിൽ തന്നെയാണ് മോഷണ ശ്രമം നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും വെള്ള പെയിന്റ് സ്പ്രേ ചെയ്ത് മറച്ച ശേഷമായിരുന്നു മോഷണ ശ്രമം. എസ്.ബി.ഐയുടെ കൗണ്ടറുകളിലൊന്നും കാവൽകാറില്ല എന്നാണു ഇതിൽ നിന്നും മനസ്സിലാക്കുന്നുന്നത്.
ദേശീയ പാതയോരങ്ങളിൽ നിന്നും മാറി പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ രാത്രി കാലങ്ങളിൽ തനിച്ചു പോയി പണമെടുക്കേണ്ടവർ ഭയന്നാണ് പോകുന്നത്. വെളിച്ചമോ കാവൽക്കാരോ ഇല്ലാത്ത ഭാഗത്ത് മോഷ്ടാക്കളെ ഭയന്നാണ് പലരും പോകുന്നത്. ഇത് കളമശേരി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇക്കാര്യം അതാത് ബാങ്കുകളുമായി ബന്ധപ്പെട്ട പലപ്രാവശ്യം അറിയിച്ചിട്ടുണ്ടെന്ന് കളമശേരി പോലീസ് പറയുന്നു. എ.ടി.എമ്മുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിർബന്ധമാക്കുകയും പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്താൽ മാത്രമേ ഇത്തരം മോഷണ ശ്രമങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കു.