കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തും; പണം തുല്യമായി വീതിച്ചെടുക്കും, ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധൻ- എടിഎം കവർച്ച സംഘത്തിന്‍റെ മോഷണം ഇങ്ങനെ
തൃപ്പൂണിത്തുറ: എടിഎം കവർച്ചാ കേസിലെ പ്രതികളെ ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. ഇരുമ്പനത്ത് പുതിയറോഡ് ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലെ എസ്ബി ഐ യുടെ എടിഎമ്മും , തൃശ്ശൂരിലും , കോട്ടയത്തും എടിഎം കുത്തിതുറന്ന് 35 ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ് രൂപ കവർന്ന് ഹരിയാന ഷിക്കപ്പൂർ മേവാത്തിലേക്ക് കടന്ന് കളഞ്ഞ സംഘത്തിലെ ആറ് പ്രതികളിൽ 3 പേരെ പിടികൂടി അറസ്റ്റ് ചെയ്തു.
ഇതിൽ പ്രധാന പ്രതിയായ പപ്പി ദില്ലിയിൽ വാഹന മോഷണ കേസ്സിലും എ ടി എം കവർച്ച കേസ്സിലും പിടിക്കപ്പെട്ട് ഡൽഹിയിൽ തീഹാർ ജയിലിൽ ആണ്. ഇയാളെ ഡൽഹിയിൽ നിന്നും പതിനാലാംതീയതി തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. മറ്റു രണ്ടു പ്രതികളായ ഹരിയാന സ്വദേശിയായ ഹനീഫ് (37 ), രാജസ്ഥാൻ സ്വദേശിയായ നസീം (24 ) എന്നിവരെ ഇന്ന് തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പിടിയിലായ പ്രതികളിൽ ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധനാണ്.

കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തുന്ന സംഘം പണം തുല്യമായി വീതിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇതിൽ ഗ്യാസ് കട്ടിങ് വിദഗ്ധരായ രണ്ടു പ്രതികൾക്ക് ഒരു ലക്ഷം അധികം നൽകിയതായി പ്രതികൾ പറഞ്ഞു. ലോറി ഡ്രൈവർമാരായി കേരളത്തിൽ എത്തുന്ന ഇവർ സെക്യൂരിറ്റി ജീവനക്കാരും, സെക്യൂരിറ്റി സിസ്റ്റങ്ങളും കുറവുള്ള എ ടി എം കണ്ടു പിടിച്ച ശേഷം ഗ്യാസ് കട്ടിങ്ങ് ജോലികളിൽ പ്രാവിണ്യം നേടിയ ഹനീഫിനെപോലെയുള്ള സംഘാഗങ്ങളെ വിളിച്ചു വരുത്തി വളരെ പെട്ടെന്ന് തന്നെ എ ടി എം തകർത്ത് പണവുമായി ഇവർക്ക് വേണ്ടി കാത്തു കിടക്കുന്ന ലോറികളിൽ കയറി ഇവരുടെ ഗ്രാമങ്ങളിൽ എത്തുകയാണ് പതിവ്.
ഒക്ടോബർ മൂന്നാം തിയതി നസീം, അസം, അലീം എന്നീ മൂന്നുപേർ ലോറികളുമായി കേരളത്തിലേക്ക് ലോഡ് എടുത്ത് ബാംഗ്ലൂരിൽ എത്തിയ സമയം ഇവരുടെ സംഘാഗങ്ങളായ ഹനീഫ്, ഷെഹ്‌സാദ്, പപ്പി എന്നിവർ ഡൽഹിയിൽ നിന്നും വിമാന മാർഗ്ഗം ബാംഗ്ലൂരിൽ എത്തുകയും ഈ ആറ്അംഗ സംഘം അവിടെ നിന്നും കേരളത്തിലേക്ക് മൂന്ന് ലോറികളിലായി പുറപ്പെട്ട് പത്തനംതിട്ട, കൊല്ലം, എന്നിവിടങ്ങളിൽ ലോഡ് ഇറക്കി ഇവർ എല്ലാവരും കോട്ടയത്ത് ഒത്തുകൂടി മണിപ്പുഴയിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ച് ഷെഹ്‌സാദ്, പപ്പി, നസീം എന്നിവർ പിക്കപ്പ് വാനിൽ വെമ്പള്ളി, മോനിപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഈ സംഘാഗങ്ങൾ എ ടി എം ൽ മോഷണശ്രമം നടത്തിയെങ്കിലും തൊട്ടടുത്ത കെട്ടിടത്തിലെ ആളുകൾ എഴുന്നേറ്റതിനെ തുടർന്ന് അവിടന്ന് കടന്നു.
തുടർന്ന് എം.സി. റോഡ് വഴി കോലഞ്ചേരിയിൽ എത്തി അവിടന്ന് ഇരുമ്പനത്ത് എത്തുകയും എ ടി എം തകർത്ത് ഇരുപത്തിയഞ്ചുലക്ഷത്തി അയ്യായിരത്തിഅഞ്ഞൂറ് രൂപ കവർന്നു. തുടർന്ന് കളമശ്ശേരി എ ടി എം തകർക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത കടയിലെ രണ്ടുപേർ ഇവരെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട് സഹായികളായി കാത്തു കിടന്ന അലീമിനോടും,അസ്സമിനോടും ലോറിയുമായി പുറകെ വരാൻ ആവശ്യപ്പെട്ട ഇവർ കൊരട്ടിയിലുള്ള എ ടി എം തകർത്ത് പത്തുലക്ഷം രൂപ കവർന്നു.
പിന്നീട് പിക്കപ്പ് വാൻ ചാലക്കുടയിൽ ഉപേക്ഷിച്ച ശേഷം കട്ടറും, മറ്റ് അനുബന്ധ ഉപകരണങ്ങളും സഹായികളുമായി വന്ന ലോറിയിൽ കയറ്റി സംഘാഗങ്ങളായ ആറ് പേരും ബാംഗ്ലൂരിൽ എത്തി. മോഷ്ടിച്ച പണം അവിടെ വച്ച് വീതിച്ചതിന് ശേഷം ഇവർ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങലേക്ക് കടന്നു. അറസ്റ്റ് ചെയ്ത നസീം, ഹനീഫ് എന്നിവരെ രാജസ്ഥാനിൽ വച്ച് കസ്റ്റഡിയിൽ എടുത്ത് ഡൽഹിയിൽ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി മെട്രോ പൊളിറ്റീൻ കോടതിയിൽ ഹാജരാക്കി ട്രെയിൻ മാർഗ്ഗം തൃപ്പൂണിത്തുറയിൽ എത്തിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശ്, കോട്ടയം എസ്.പി. ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തലവനായ തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ റെനീഷ്, സി.പി.ഒ. ദിനിൽ, എ എസ് ഐ രജി, എ എസ് ഐ അനസ്, എ എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടി തൃപ്പൂണിത്തുറയിൽ എത്തിച്ചത്.












Click it and Unblock the Notifications