ബ്യൂട്ടി സലൂണിലെ വെടിവയ്പ്പ്: നിർണായക തെളിവുമായി പോലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിന്
കൊച്ചി: നടി ലീനാ മരിയാ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി സലൂണിന് നേരേയുണ്ടായ വെടിവയ്പ്പിൽ നിർണായക കണ്ടെത്തൽ. ഡിസംബർ 15നു വെടിവയ്പുണ്ടായതിനു ശേഷം അക്രമികൾ മുംബൈയിലേക്ക് വിളിച്ചതിനു തെളിവുകൾ ലഭിച്ചു. അതിനിടയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊച്ചിയിലെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോൺ നമ്പരുകൾ പൊലീസ് തിരിച്ചറിഞ്ഞത്. മുംബൈ അധോലോകവുമായി ബന്ധപ്പെട്ടവരുടേതാണു നമ്പരുകളെന്നാണു സൂചന.
കടവന്ത്ര യുവജനസമാജം റോഡിലാണ് ലീനയുടെ "ദ നെയിൽ ആർറ്റിസ്ട്രി' ബ്യൂട്ടി സലൂൺ സ്ഥിതി ചെയ്യുന്നത്. ഈ പരിധിയിൽ പെട്ട മൊബൈൽ ഫോൺ ടവർ പരിധിയിൽ നിന്നാണു മുംബൈയിലേക്ക് കോളുകൾ പോയത്. പകൽ രണ്ടരയോടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. ഇതിനു ശേഷമാണ് അക്രമികൾ മൊബൈൽ ഫോണിൽ മുംബൈയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ആക്രമണത്തിന് പിന്നിലെ അധോലോക ബന്ധം ഇതോടെ കൂടുൽ വ്യക്തമായി. സെനഗലിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകൻ രവി പൂജാരി നടിയെ ഫോണിൽ വിളിച്ചു 25 കോടി രൂപ ആവശ്യപ്പെട്ടു നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു ശേഷമാണു ലീന കൊച്ചിയിൽ നടത്തുന്ന ബ്യൂട്ടി സലൂണിൽ അജ്ഞാത സംഘം വെടിവയ്പു നടത്തിയത്. രവിപൂജാരിയുടെ നിർദ്ദേശ പ്രകാരം മുംബൈയിലെ ഓപ്പറേറ്റർ ഏർപ്പാടാക്കിയ മംഗലാപുരത്തെ അധോലോക സംഘാംഗങ്ങളാണു ബൈക്കിൽ എത്തിയതെന്നു കരുതുന്നു.
രവി പൂജാരി സെനഗലിൽ പിടിയിലായതോടെ വെടിവയ്പ് കേസിലും വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബംഗ്ളൂരു പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്നാണു സെനഗൽ പൊലീസ് രവി പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറും. ബംഗ്ലൂരു, മുംബൈ പൊലീസിന് പുറമേ, കേരള പൊലീസും രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവെപ്പ് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണച്ചുമതല. ചോദ്യം ചെയ്യലിനുവേണ്ടി, ഇന്‍റര്‍പോളിന്‍റെ പിടിയിലായ രവി പൂജാരിയെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications