'ദില്‍മെ രാജീവ് ദില്ലിമെ രാജീവ്'പി രാജീവിനായി ബിജിപാല്‍; കുളം വൃത്തിയാക്കി പി രാജീവ്
കൊച്ചി: ലോകസഭയിലേക്ക് ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി രാജീവിന് സംഗീതസംവിധായകന്‍ ബിജിപാലിന്റെ സ്നേഹോപഹാരമായി ഇലക്ഷന്‍ ആന്തം ഒരുങ്ങുന്നു. 'ദില്‍മെ രാജീവ്, ദില്ലി മെ രാജീവ്' എന്ന് മുദ്രാവാക്യത്തില്‍ തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കവി അജീഷ് ദാസനാണ്.
രാഹുൽ വരുന്നത് കേരളത്തിനു ലഭിക്കുന്ന സുവർണാവസരം, പിന്മാറുന്നത് പൂർണമനസോടെ ടി സിദ്ദീഖ്
പി. രാജീവിന്റെ വിപുലമായ സൗഹൃദവലയത്തില്‍ ഏറ്റവുമടുത്തു നില്‍ക്കുന്ന സുഹൃത്തുക്കളിലൊരാളായ ബിജിപാല്‍ ഇലക്ഷന്‍ വേളയില്‍ രാജീവിനായി ഗാനമൊരുക്കാന്‍ തീരുമാനിച്ചത് സുഹൃദ്സംഘത്തിലുള്ളവരുമായുള്ള കൂട്ടായ ആലോചനയിലാണ്. പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനും മനുഷ്യസ്നേഹിയുമായ പി. രാജീവ് ലോകസഭയില്‍ എത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ഗാനം പിറന്നതെന്ന് ബിജിപാല്‍ പറയുന്നു.
പ്രചാരണത്തിന്റെ ഭാഗമായി ബിജിപാലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പി. രാജീവ് എത്തിയപ്പോള്‍ അദ്ദേഹം പാട്ടിന്റെ കംപോസിങ്ങിലായിരുന്നു. പാട്ട് കേട്ടപ്പോഴാണ് അത് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കുന്നതാണെന്ന് പി. രാജീവ് അറിയുന്നത്. സൗഹൃദത്തിന്റെ ആഴവും രാഷ്ട്രീയ പ്രതിബദ്ധതയുടെ കരുത്തുമാണ് അവിടെ പ്രകടമായതെന്ന് പി. രാജീവ് പറയുകയുണ്ടായി.
ഇടതു മുന്നണി പി. രാജീവിന് വേണ്ടി വേറെ പ്രചാരണ ഗാനങ്ങള്‍ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ തന്റെ ഗാനം പി. രാജീവിന്റെ നേതൃഗുണവും കര്‍മശേഷിയും വൈകാരിക തലത്തില്‍ ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്ന് ബിജിപാല്‍ പറഞ്ഞു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷനും വിഷ്വലുകളും ഈയാഴ്ച തന്നെ പൂര്‍ത്തിയാകും. യുട്യൂബ്, ഫേസ്ബുക്ക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബിജിപാലിന്റെ ഗാനമെത്തും.
വികസന കാഴ്ചപ്പാടുകളില്‍ പാരിസ്ഥിതിക അവബോധം പ്രധാനമാണെന്ന് എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി സ്ഥാനാര്‍ഥി പി.രാജീവ്. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോക ജല ദിനമായ ഇന്നലെ കളമശ്ശേരി കങ്ങരപ്പടിയിലെ കണിയത്ത് കുളം വൃത്തിയാക്കുന്നതിന് നേതൃത്വം നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് അറുപതിലകം കുളങ്ങളും, കിണറുകളും വൃത്തിയാക്കുന്നതിനും, വീടുകള്‍ തോറും അന്‍പതിനായിരത്തിലധികം മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുമുള്ള പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കാനും
ജൈവ ജീവിതം പദ്ധതിയും, പെരിയാറിനൊരു ഇല്ലിത്തണല്‍ പദ്ധതിയും ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കാനും സാധിച്ചു. അത്തരം പദ്ധതികള്‍ കൂടുതല്‍ വിപുലമായി ചെയ്യാനുള്ള ഒരവസരമായാണ് തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്നും രാജീവ് പറഞ്ഞു. പ്രളയത്തിന് ശേഷം ചൂട് വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും, പ്രകൃതി സംരക്ഷണവും, പരിസരം മാലിന്യമുക്തമാക്കുന്നതിനും കൂടുതല്‍ ജനകീയമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നാളെ വൈകുന്നേരത്തോട് കൂടി കുളം വൃത്തിയാക്കുമെന്നും ഇവിടെ മല്‍സ്യ കൃഷി തുടങ്ങാനാണ് തൃക്കാക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതിയെന്നും രാജീവ് പറഞ്ഞു. കളമശ്ശേരി സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, തൃക്കാക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ രാജന്‍, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍മാരായ റീന സുരേന്ദ്രന്‍, മിനി സോമദാസ് എന്നിവരും സന്നിഹിതരായിരുന്നു.