'അധികാരത്തിന്റെ സാദ്ധ്യതകൾ', പി വിജയൻ ഐപിഎസ്സിനെ കുറിച്ചുളള പുസ്തക പ്രകാശനം തിങ്കളാഴ്ച
കൊച്ചി: പി വിജയൻ ഐപിഎസ്സിന്റെ വിദ്യാഭ്യാസ- സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളെ കുറിച്ചുളള പുസ്തകം 'അധികാരത്തിന്റെ സാദ്ധ്യതകൾ' ജൂൺ 20 തിങ്കളാഴ്ച പ്രകാശനം ചെയ്യും. ഡോ. അമൃത് ജി കുമാറാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഡോ. അമൃത് ജി കുമാർ കേന്ദ്ര സർവ്വകലാശാലയിലെ അദ്ധ്യാപകനും, പ്രമുഖ വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനുമാണ്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പുസ്തകത്തിന്റെ ആദ്യ പ്രതി കുസാറ്റ് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനന് നൽകി പ്രകാശനം ചെയ്യും. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഞ്ചിനീറിങ്ങിലെ പ്ലേസ്മെന്റ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10.30നാണ് പുസ്തക പ്രകാശനം. മിഷൻ ബെറ്റർ ടുമാറോയുടെ ട്രസ്റ്റികളിൽ ഒരാളും നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസിന്റെ സെക്രട്ടറി ജനറലുമായ ഡോ ഇന്ദിര രാജൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. ഡോ അമൃത് ജി കുമാർ, ഇന്റലിജൻസ് ഐ ജി ശ്രീ കെ സേതുരാമൻ ഐപിഎസ് എന്നിവർ പുസ്തക പരിചയം നടത്തും.
''അധികാരങ്ങൾ കയ്യാളുന്നവർ നിരവധി ഉണ്ടെങ്കിൽ കൂടി അതിന്റെ ക്രിയാത്മകമായ വിനിയോഗം വളരെ പരിമിതമാണെന്നതിന് നമ്മുടെയോരോത്തരുടെയും അനുഭവങ്ങൾ സാക്ഷ്യം. ക്രിയാത്മകമായി അധികാരത്തെ വിനിയോഗിക്കുന്ന ന്യൂനപക്ഷമാകട്ടെ തങ്ങളുടെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളാൽ പരിമിതപ്പെടുത്തപെടുകയും ചെയ്യുന്നു. പരിമിതപ്പെടുത്തലുകൾക്ക് വിധേയമാവാതെ അവയെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നവർ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. പി വിജയൻ ഐപിഎസ് സജീവമായി ഇടപെടുന്ന ഒരുപിടി സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ ഞാൻ ശ്രദ്ധിക്കുന്നതങ്ങനെയാണ്. തീവ്രമായ ജീവിതാനുഭവങ്ങളെ ഭാവിയുടെ നിക്ഷേപമാക്കി മാറ്റുന്ന അനുഭവങ്ങളുടെ സംരംഭകൻ. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ സവിശേഷമാക്കുന്നത് അദ്ദേഹത്തിന്റെ പോലീസ് സ്വത്വവും അതുവഴി ആർജിക്കുന്ന സ്ഥാപനവത്കൃതമായ അധികാരങ്ങളുടെ ഉപയോഗത്തിന്റെ സവിശേഷമായ രീതിയുമാണ്"; ഡോ അമൃത് ജി കുമാർ പറയുന്നു.
"ഇത് ശ്രീ.വിജയനെ കുറിച്ചുള്ള ഒരു വ്യക്തി ചരിത്രമല്ല, മറിച്ച് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ അതിലേറെ പ്രതിബദ്ധതയോടെ അദ്ദേഹം ആവിഷ്ക്കരിച്ച് നടപ്പാക്കി വിജയിപ്പിച്ച പദ്ധതികളെ പറ്റിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത" എന്ന് നടൻ മോഹൻലാൽ അവതാരികയിൽ പറയുന്നതിൽ ഈ പുസ്തകത്തിന്റെ സംഷിപ്തരൂപമുണ്ട്.
നരേന്ദ്ര മോദിക്ക് അബ്ബാസ് എന്ന ബാല്യകാല സുഹൃത്ത് ഉണ്ടായിരുന്നോ? ആ ചോദ്യത്തിന് ഉത്തരമിതാ