കോലഞ്ചേരിയിലെ കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് പിടിയിൽ
കോലഞ്ചേരി: പകൽ സമയങ്ങളിൽ കറങ്ങിനടന്ന് കടകളിലും വീടുകളിലും മോഷണം നടത്തിവരുന്ന ഡ്രാക്കുള സുരേഷ് എന്നു വിളിക്കുന്ന പുത്തൻകുരിശ് വടയമ്പാടി ഭാഗത്ത് കുണ്ടേലിക്കുടിയിൽ വീട്ടിൽ കുമാരൻ മകൻ സുരേഷ് (37) എന്നയാളെ കുന്നത്തുനാട് പോലീസ് പിടികൂടി.
കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളിയിൽ പോയ സമയം നോക്കി പട്ടിമറ്റത്തുള്ള രണ്ട് കടകളിൽ നിന്നായി മൂന്ന് മൊബൈൽ ഫോണും പതിനയ്യായിരം രൂപയും മോഷണം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന ഉടൻ പട്ടിമറ്റത്തുള്ള സി സി ടി വി ക്യാമറകൾ പരിശോധിച്ചും അടുത്തിടെ ജയിൽ മോചിതരായവരെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂരിൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മൂവാറ്റുപുഴയിലുള്ള ഒരു കടയിൽ നിന്നും പന്ത്രണ്ടായിരം രൂപ മോഷണം നടത്തിയതായും. പ്രതി പൊലീസിനോട് പറഞ്ഞു. കാക്കനാട് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങി മോഷണം നടത്തി വരുകയായിരുന്നു പ്രതി. എറണാകുളം ജില്ലയിലെ പുത്തൻ കുരിശ്, മൂവാറ്റുപുഴ, ചോറ്റാനിക്കര, രാമമംഗലം, തുടങ്ങിയ സ്റ്റേഷനുകളിലായി പ്രതിക്ക് പത്തൊമ്പതോളം മോഷണ കേസ്സുകളും, അഞ്ച് വർഷത്തോളം വിയ്യൂർ, കാക്കനാട്, ജയിലുകളിലായി ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കുന്നത്തുനാട് ഇൻസ്പെക്ടർ ജെ കുര്യാക്കോസ്, സബ്ബ് ഇൻസ്പെപെക്ടർമാരായ ടി ദിലീഷ്, ഷൈജൻ, സുബൈർ, പോലീസുകാരായ മനാഫ്, സജീവ്, ദിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.