ലോക്ക്ഡൌൺ ചട്ടം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം വിളമ്പി: 20 പേർ കസ്റ്റഡിയിൽ, ഹോട്ടലുടമയ്ക്കെതിരെ കേസ്!!
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ ചട്ടംലംഘിച്ച് കൊച്ചിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന ദ്രുതപരിശോധനയ്ക്കിടെയാണ് ഹോട്ടലിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സാമൂഹിക അകലമോ ലോക്ക്ഡൌൺ ചട്ടങ്ങളോ പാലിക്കാതെയായിരുന്നു ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ഉടമയ്ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
എറണാകുളം മാർക്കറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം പരിശോധനയ്ക്കായി എത്തിയത്. കുടുതൽ ആളുകൾ ലോക്ക്ഡൌൺ ലംഘിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് പോലീസ് പരിശോധന ശക്തമാക്കിയത്. ആളുകൾ കൂട്ടമായി നഗരത്തിലെത്തുന്നതും പതിവ് സംഭവമായിക്കഴിഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കും പോലീസ് താക്കീത് വിട്ടയച്ചിട്ടുണ്ട്. ഏഴ് മണിക്ക് ശേഷം ചട്ടംലംഘിച്ച് പുറത്തിറങ്ങിയ 200 പേർക്കെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ കേസെടുത്തിരുന്നു.

ലോക്ക്ഡൌൺ അഞ്ചാം ഘട്ടത്തിലേക്ക് നീളുമെന്ന സൂചനകൾ നിലനിൽക്കെയാണ് കൂടുതൽ ആളുകൾ റോഡിലിറങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. അതേ സമയം സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പുറമേ കടകളിൽ സാമൂഹിക അകലം പാലിക്കാൻ തയ്യാറാകാതെ നിരവധി പേരാണ് തടിച്ചുകൂടുന്നത്. വരും ദിവസങ്ങളിൽ ലോക്ക്ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഐജിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയിൽ രണ്ട് പേർക്കാണ് ബുധനാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മെയ് 18 ന് അബുദാബി- കൊച്ചി വിമാനത്തിൽ ജില്ലയിൽ മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനിയായ 34 കാരിയ്ക്കും മെയ് 22ന് ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് 34കാരിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വന്നിരുന്ന യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച മാത്രം ജില്ലയിൽ 608 പേരെയാണ് ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 7834 ആയി. ഇതിൽ 150 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7684 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. അതേസമയം ഒമ്പത് പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications