പോലീസ് സേനയിലെ കണക്കെടുപ്പ് പൂർത്തിയായി; എറണാകുളം ജില്ലയിൽ 5 താൽക്കാലിക ജീവനക്കാർ, 46 ഫോളോവേഴ്സ്!
കൊച്ചി: സംസ്ഥാനതല കണക്കെടുപ്പു പൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പോലീസ് സേനയിൽ അഞ്ച് താൽക്കാലിക ജീവനക്കാരടക്കം 46 ക്യാംപ് ഫോളോവേഴ്സ്. കൊച്ചി സിറ്റി പൊലീസിൽ മുപ്പതും എറണാകുളം റൂറൽ പൊലീസിൽ പതിനെട്ടും ഉൾപ്പെടെ 48 സ്ഥിരം ക്യാംപ് ഫോളോവേഴ്സാണ് അനുവദനീയമായ എണ്ണം. രണ്ടിടത്തുമായി നിലവിൽ 41 പേരാണുള്ളത്. ശേഷിക്കുന്ന അഞ്ചു പേർ ജോലി ചെയ്യുന്നതു താൽക്കാലികാടിസ്ഥാനത്തിൽ.
രണ്ട് ഒഴിവുകൾ നികത്തപ്പെടാതെ തുടരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ ക്യാംപ് ഫോളോവേഴ്സിനെ ദാസ്യപ്പണി ചെയ്യിക്കുന്നുവെന്നു പരാതി ഉയർന്നതിനെ തുടർന്നാണു സംസ്ഥാന വ്യാപകമായി കണക്കെടുപ്പു നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മുമ്പ് സംസ്ഥാന ഇന്‍റലിജൻസ് എഡിജിപിക്കും ബറ്റാലിയൻ ഡിജിപിക്കും കണക്കു കൈമാറാനായിരുന്നു നിർദ്ദേശം.
എറണാകുളം ജില്ലയിൽ കാര്യമായ പരാതികൾ ഉയർന്നിട്ടില്ലെങ്കിലും ഐജിയുടെയും റൂറൽ എസ്പിയുടെയും ഔദ്യോഗിക വസതികളിൽ ക്യാംപ് ഫോളോവേഴ്സ് ജോലി ചെയ്യുന്നതായി ആരോപണമുണ്ട്. ഐപിഎസുകാരായ ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണു ജില്ലയിലുള്ളത്. കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെ, കോസ്റ്റൽ എഡിജിപി സക്കറിയാ തോമസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഡിഐജി എം.പി.ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ജെ.ഹിമേന്ദ്രനാഥ്, വിജിലൻസ് മധ്യമേഖലാ എസ്പി കാർത്തിക്, എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർ, ഭീകര വിരുദ്ധ സേന എസ്പി. ഇതിൽ തൃപ്പൂണിത്തുറ ഏആർ ക്യാംപ് വളപ്പിൽ പ്രവർത്തിക്കുന്ന ഭീകര വിരുദ്ധ സേനയുടെ നിലവിലെ എസ്പി സ്ഥലം മാറി പോയതിനെ തുടർന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനാണു താൽക്കാലിക ചുമതല.
പാചകം, അലക്ക്, മുടി വെട്ട്, തൂപ്പ്, ചെരിപ്പ് അറ്റകുറ്റപ്പണി തുടങ്ങിയവയാണു ക്യാംപ് ഫോളോവേഴ്സിന്‍റെ പ്രധാന ജോലികൾ. കുതിരാലയത്തിന്‍റെ ചുമതലയും വെള്ളം എത്തിക്കുന്ന ജോലിയും ജില്ലയിൽ ഇവർക്കില്ല. ക്യാംപ് ഫോളോവേഴ്സിന് ഐപിഎസ് റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ ജോലി ചെയ്താൽ മതിയെന്നാണു ചട്ടമെങ്കിലും ഔദ്യോഗിക വസതികളിൽ ദാസ്യപ്പണി ചെയ്യിക്കുന്നതായിട്ടാണ് ആരോപണം. ഏതായാലും സിറ്റി പൊലീസിൽ ഇത്തരം അടിമപ്പണിക്കു ക്യാംപ് ഫോളോവേഴ്സ് തയ്യാറല്ല.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വലിയ തോതിൽ പരാതികൾ ഉയർന്നിട്ടില്ല. ഐജി വിജയ് സാഖറെയുടെ കടവന്ത്രയിലെ ക്യാംപ് ഓഫിസിലെ തൂപ്പുകാരനായ ക്യാംപ് ഫോളോവറെ റൂറൽ പരിധിയിൽ നിന്നാണു നിയമിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ ക്യാംപ് ഹൗസിൽ താൽക്കാലിക ജീവനക്കാരായ രണ്ട് ക്യാംപ് ഫോളോവേഴ്സ് ജോലി ചെയ്യുന്നുണ്ട്. എറണാകുളം റൂറൽ പൊലീസ് ഓഫിസിൽ (ഡിപിഒ) ചായ തയ്യാറാക്കാൻ ഒരാളെയും റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയിൽ തൂപ്പിനും അലക്കിനും രണ്ടു പേരെയും നിയമിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവികൾക്ക് ഇത്തരം ജോലികൾ ചെയ്യാൻ ജോലിക്കാരെ നിയമിക്കാൻ സെർവന്‍റ് അലവൻസ് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ ക്യാംപ് ഫോളോവേഴ്സിനെ നിയമിച്ചതു ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചി സിറ്റിയിലെ ഏറ്റവും തലമുതിർന്ന ക്യാംപ് ഫോളോവേഴ്സ് ഉദ്യോഗസ്ഥനു 28 വർഷം സർവീസുണ്ട്. ഇവർക്കു നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചു പ്രമോഷൻ സാധ്യതയില്ല.