കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അനിശ്ചിതത്വത്തിൽ: ധനസഹായം ഉടനില്ലെന്ന് കേന്ദ്രം
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം വൈകും. രണ്ടാഘട്ട വികസനത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് അനുമതിയായിട്ടില്ലെന്ന് കേന്ദ്രസർക്കാരാണ് അറിയിച്ചത്. ഇതിനായി സംസ്ഥാന സർക്കാരിൽ നിന്നുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രായോഗികത, വിഭവലഭ്യത എന്നിവ പരിഗണിച്ച് മാത്രമേ രണ്ടാംഘട്ടത്തിന് അനുമതി നൽകുകയുള്ളൂ എന്ന് നഗരകാര്യ സഹമന്ത്രി കൌശൽ കിഷോർ വ്യക്തമാക്കി. ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രം മെട്രോ അനുവദിച്ചെന്നാൽ മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
ഈ സാഹചര്യത്തിൽ ബദൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി കേന്ദ്രസർക്കാർ തിരിച്ചയയ്ക്കുകയായിരുന്നു. എന്നാൽ കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.