എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാമ്പ്യന്‍സ് ബോട്ട്ലീഗ്: വള്ളം കളി പിടിക്കാൻ കോര്‍പ്പറേറ്റുകളും പ്രശസ്ത വ്യക്തികളും, ലേലം 29-ന്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കേരള ടൂറിസം സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) ഫ്രാഞ്ചൈസികളാകാന്‍ രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളും വിശിഷ്ട വ്യക്തികളുമെത്തുമെന്നു സൂചന. ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കായി ലേലത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി വ്യാഴാഴ്ച (ജൂലായ് 25) ആണ്. ജൂലായ് 29 ന് കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരിക്കും ലേലം നടക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ്, ടിവി ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവ വഴിയാണ് ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം ലഭിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ്, വേദി, ടിക്കറ്റ് വരുമാനം, ടിവി, ഡിജിറ്റല്‍ കരാര്‍, മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വരുമാനവും ഇങ്ങനെ പങ്കു വയ്ക്കും.

യെഡിയൂരപ്പ എടുത്തുചാടിയത് വന്‍ കുഴിയിലേക്ക്? സത്യപ്രതിജ്ഞ ചെയ്താലും കഷ്ടകാലം മാറില്ലയെഡിയൂരപ്പ എടുത്തുചാടിയത് വന്‍ കുഴിയിലേക്ക്? സത്യപ്രതിജ്ഞ ചെയ്താലും കഷ്ടകാലം മാറില്ല

ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ കൂടുതല്‍ മികച്ചതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള സിബിഎല്‍ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരുമെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍റെ മഴക്കാലത്തെ ടൂറിസത്തിന്‍റെ കാഴ്ചപ്പാടിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സിബിഎല്‍ വഴി സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ക്കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളമെത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

boatlegue-156

എല്ലാ പങ്കാളികള്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും ബോട്ട് ക്ലബ്ബുകള്‍ക്കും ഉടമസ്ഥര്‍ക്കും തുഴച്ചിലുകാര്‍ക്കും സിബിഎല്‍-ലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ പ്രശസ്ത ജലാശയങ്ങളില്‍ നടക്കുന്ന വള്ളംകളികളുടെ പ്രേക്ഷകരാകാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുമാസം നീളുന്ന സിബിഎല്‍-ല്‍ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് സിബിഎല്‍-ല്‍ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്‍റ്.


രണ്ടു ലക്ഷ്യങ്ങളോടെയാണ് കേരള ടൂറിസം സിബിഎല്‍ എന്ന അനുപമമായ ഉല്പന്നത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കാനും നാട്ടുകാര്‍ക്ക് നേട്ടമുണ്ടാകാനുമാണിത്. കേരളത്തിന്‍റെ സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്കും വള്ളംകളികള്‍ക്ക് നാട്ടിലുള്ള സ്വാധീനത്തിനും കോട്ടം വരാതെയാണ് കേരള ടൂറിസം ഇത് സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ചെളിയില്‍ കളിക്കുന്ന ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പ്ലാഷ് എന്ന പരിപാടി കേരള ടൂറിസം നടത്തി. നിശാഗന്ധി മണ്‍സൂണ്‍ രാഗോത്സവവും ഹൗസ് ബോട്ടുകളുടെ കാല്പനികവല്‍കരണവും ഈ ലക്ഷ്യത്തോടെ ചെയ്തതാണ്. ഇത്തരം ഒറ്റപ്പെട്ട പരിപാടികളില്‍ നിന്ന് ആകെ വ്യത്യസ്തവും നാടകീയമായ മാറ്റം വരുത്താന്‍ പോന്നതാണ് സിബിഎല്‍. കായലുകളിലെവിടെനിന്നും ഇത് കാണാന്‍ കഴിയും. ആഗോള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതു വഴി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം ഉറപ്പിക്കാനും സാധിക്കും. കേരളത്തിലെ വള്ളംകളിയില്‍ ഏകീകൃത സ്വഭാവം, വാണിജ്യസാധ്യത, മികവ് , ആരാധകരോടുള്ള കൂറ് എന്നിവ കൊണ്ടുവരാന്‍ സിബിഎല്ലിലൂടെ സാധിക്കുമെന്നും റാണി ജോര്‍ജ് വ്യക്തമാക്കി.


നെഹൃ ട്രോഫി വള്ളംകളി നാലു ലക്ഷം പേര്‍ നേരിട്ടു കാണുന്നുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ പറഞ്ഞു. ക്രിക്കറ്റ് മൈതാനങ്ങളായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 60,000 പേരും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേരുമാണ് കളി കാണുന്നത്. തത്സമയം കാണുന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ് വള്ളംകളി. ഐപിഎല്‍ പോലെ വലിയ ടിവി സംപ്രേഷണ സാധ്യതയാണ് ഇതിനുള്ളത്. ഈ സാധ്യതയെ വാണിജ്യവത്കരിച്ച് ലോകത്തിനു മുമ്പില്‍ വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എന്‍സിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗണ്‍ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് മത്സരിക്കുന്ന സിബിഎല്‍-ല്‍ മത്സരിക്കുന്ന ഒന്‍പതു ടീമുകള്‍.

ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹൃ ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ കളി തുടങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്സ് ബോട്ട് റൈസിനൊപ്പം സിബിഎല്‍ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. പുളിങ്കുന്ന്, ആലപ്പുഴ(ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം(ആഗസ്റ്റ് 24), പിറവം, എറണാകുളം(ഓഗസ്റ്റ് 31), മറൈന്‍ ഡ്രൈവ്, എറണാകുളം(സെപ്റ്റംബര്‍ 7), കോട്ടപ്പുറം, തൃശൂര്‍(സെപ്റ്റംബര്‍ 21), പൊന്നാനി, മലപ്പുറം(സെപ്റ്റംബര്‍ 28), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 05), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 12), കായംകുളം, ആലപ്പുഴ(ഒക്ടോബര്‍ 19), കല്ലട, കൊല്ലം(ഒക്ടോബര്‍ 26) എന്നിങ്ങനെയാണ് മത്സര തിയതികള്‍. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

Ernakulam
English summary
Champions boat legue: Auction will be on July 29th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X