Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ വ്യവസായികള്‍ക്ക് കേരള വികസനത്തെ തടസപ്പെടുത്താനാകില്ല, ജയിച്ചാല്‍ കാലുമാറില്ല എന്നു പരസ്യം നല്‍കേണ്ട സ്ഥിതിയില്‍ കോണ്‍ഗ്രസെത്തിയെന്ന് പിണറായി

കൊച്ചി: ജയിച്ചുകഴിഞ്ഞാല്‍ കാലുമാറില്ല എന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമാളുകളാണ് കോണ്‍ഗ്രസിലുള്ളത്. ഇന്നത്തെ ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഗണ്യമായ ഭാഗവും കോണ്‍ഗ്രസില്‍നിന്നു പോയവരാണ്. ഒരു നിമിഷം കൊണ്ട് കോണ്‍ഗ്രസ് വിടാനും ബിജെപിയിലേക്ക് ചേക്കേറാനും അവര്‍ക്ക് തടസ്സമില്ല.

അനാവശ്യ വിവാദങ്ങളുയര്‍ത്തി കേരളത്തിന്റെ വികസനം തടസപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരിലുള്ള വിവാദം ഇതിന്റെ ഭാഗമാണെന്ന് പറവൂര്‍ മൂത്തകുന്നത്ത് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീരവ് മോഡിക്കും വിജയ് മല്യക്കും പണം കൊടുത്തതിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്ന് പണമെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതുപോലുള്ള വിചിത്ര വാദമാണ് മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്നത്. എന്തെല്ലാം വിവാദം സൃഷ്ടിച്ചാലും നവ കേരള സൃഷ്ടിയെ തടസപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan

വര്‍ഗീയതയുമായി സമരസപ്പെട്ടു നില്‍ക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ വന്‍തോതില്‍ ബി.ജെ.പിയിലേക്ക് പോകുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് നേരെ ബി.ജെ.പിയിലേക്കു പോകുന്നു. ഇങ്ങനെ നാണംകെട്ട അവസ്ഥ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റില, മട്ടാഞ്ചേരി, പറവൂര്‍ മൂത്തകുന്നം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കെതിരെ, വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. വോട്ടു ചെയ്യുമ്പോള്‍ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നവരെ മാത്രമേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളം പോലൊരു സംസ്ഥാനത്തുനിന്നു തെരഞ്ഞെടുക്കാവൂ. രാജ്യത്ത് ബി.ജെ.പി പരാജയപ്പെടണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, ആ അവര്‍ക്കെതിരെ ആത്മാര്‍ഥതയോടെ അണിനിരക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനു കഴിയുന്നില്ല.

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പി സഖ്യവുമായി സഹകരിക്കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ജയിച്ച രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തീരുമാനിക്കാനുള്ള മാന്യത എസ്.പി-ബി.എസ്.പി സഖ്യം കാണിച്ചു. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ടുള്ള തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ശിഥിലീകരിക്കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതു കൊണ്ട് ഗുണം കിട്ടാന്‍ പോകുന്നത് ബി.ജെ.പി ക്കാണ്.

ഈ സമീപനം കൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന രാജ്യത്തിന്റെയാകെ ലക്ഷ്യത്തോടൊപ്പം നില്‍ക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണം കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് വര്‍ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടുമായി മുന്നിലുള്ള ഇടതുപക്ഷത്തെയാണ്.

കേരളത്തില്‍ മത്സരിക്കുക വഴി രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നത്?. ഇടതുപക്ഷത്തെയാണ് പരാജയപ്പെടുത്തേണ്ടത് എന്ന സന്ദേശം ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ ഉയര്‍ത്തേണ്ട ഒന്നാണോ?. വയനാട്ടില്‍ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിലാകെ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് എന്ന കോണ്‍ഗ്രസ് വാദം പരിഹാസ്യമാണ്. പേരിനെങ്കിലും ഒരു ബി.ജെ.പി സ്ഥാനാര്‍ഥി വയനാട്ടിലില്ല. രാജ്യമാകെ ഉയര്‍ന്നുവരുന്ന പൊതുവികാരത്തിന്റെ കൂടെനില്‍ക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിനു കഴിയുന്നില്ല എന്നാണതിന്റെ അര്‍ഥം.

ഇവിടെ വന്നപ്പോള്‍ ഇടതുപക്ഷത്തിനെതിരെ പറയില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്, അത് പറഞ്ഞോളൂ. അത് ദേശീയ സാഹചര്യമായാലും കേരളത്തിലെ സാഹചര്യമായാലും. ആ സൗജന്യം ഇടതുപക്ഷത്തിനു വേണ്ട. 2016ലെ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ അവസ്ഥ എല്ലാവരുടെയും മനസിലുണ്ട്. രാജ്യത്ത് അഴിമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു അന്ന് കേരളം. ഇന്ന് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. ഭരണനടപടികളില്‍ പ്രകടമായ മാറ്റം വന്നു. നിരാശ പോയി പ്രത്യാശയിലേക്ക് ജനങ്ങളെത്തി.

നടക്കില്ല എന്നു പറഞ്ഞു കാര്യങ്ങള്‍ നടക്കും എന്ന സ്ഥിതി വന്നു. ബദല്‍ നയങ്ങളാല്‍ രാജ്യത്തിനു മാതൃക സൃഷ്ടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്റിലേക്ക് അയക്കുന്നയാള്‍ ഒരു സംശയത്തിനും ഇടയില്ലാത്ത ആളാകണം. കോണ്‍ഗ്രസില്‍ ഒരാളെയും വിശ്വസിക്കാന്‍ കഴിയുന്ന അവസ്ഥയല്ല ഇന്നുള്ളത്. അത്രകണ്ട് വിശ്വസ്തരല്ല തങ്ങളെന്ന് കോണ്‍ഗ്രസിലെ വിവിധ തലത്തിലുള്ള നേതാക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാജ്‌പേയി ഗവണ്‍മെന്റ് നാല് വര്‍ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പില്‍ 20 ല്‍ 18 സീറ്റാണ് നല്‍കിയതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അതിലധികം സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+